മുംബൈ: രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് പതിനാല് വർഷം തികയുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഭീകരാക്രമണമായിരുന്നു 2008 നവംബർ 26ന് മുംബൈ നഗരത്തെ അക്ഷരാർത്ഥത്തിൽ നടുക്കിക്കൊണ്ട് അരങ്ങേറിയത്. പത്ത് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ മഹാനഗരത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണ പരമ്പര മൂന്ന് ദിവസത്തോളം രാജ്യത്തെയും മുംബൈയേയും മുൾമുനയിൽ നിർത്തുന്നതായിരുന്നു.
ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്‌മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളെ ഭീകരർ ചോരക്കളമാക്കി മാറ്റി. തോക്ക്, ഗ്രനേഡ്, മറ്റ് സ്‌ഫോടക വസ്‌തുക്കൾ എന്നിവ ഉൾപ്പെടയുള്ള മാരകായുധങ്ങളുമായാണ് ഇവർ നഗരഹൃദയത്തിൽ അക്രമം അഴിച്ചുവിട്ടത്. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ (ഇന്റലിജൻസ് ഉൾപ്പെടെ) പോരായ്‌മകൾ തുറന്നുകാട്ടിയ ഈ സംഭവത്തിൽ 22വിദേശികളടക്കം ഏതാണ്ട് 166 പേരോളം കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.





























