നവിമുംബൈ : രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർലിങ്ക് (അടൽ സേതു) തുറന്ന് 15 ദിവസങ്ങൾക്കുള്ളിൽ അതിലൂടെ സഞ്ചരിച്ചത് 4.5 ലക്ഷം വാഹനങ്ങൾ. 9 കോടി രൂപ ടോള്‍ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രിതിദിനം ശരാശരി 30,000 വാഹനങ്ങൾ കടന്നുപോകുമ്പോള്‍ ടോള്‍ ഇനത്തില്‍ 61.5 ലക്ഷം രൂപയാണ് കിട്ടുന്നത്.
ജനുവരി 12 നാണ് ഇന്ത്യയിലെ ഏറ്റവുംവലിയ കടൽപ്പാലമായ സെവ്‌രി -നവസേവ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. ജനുവരി 13 നാണ് വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. MMRDA (Mumbai Metropolitan Region Development Authority) കണക്കുകൾപ്രകാരം ആദ്യ ദിനം 28,176 വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോയി. 54.8 ലക്ഷം രൂപയായിരുന്നു ആദ്യ ദിവസത്തെ വരവ്. രണ്ടാം ദിവസം 54,977 വാഹനങ്ങൾ കടത്തിവിടുക വഴി 1.06 കോടി രൂപ ടോളായി പിരിഞ്ഞുകിട്ടി.





























