തൃശൂർ : മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച മൂന്നു പേരെ തിരിച്ചറിഞ്ഞു. വടക്കാഞ്ചേരി കുമരനെല്ലൂർ മാടിപ്പുറത്ത് വീട്ടിൽ വാസുദേവൻ (54), വടക്കാഞ്ചേരി കുണ്ടന്നൂർ മുതുക്കാട്ടിൽ വിജയന്റെ മകൻ സുബിൻ (45), പഴയന്നൂർ വെന്നൂർ പറക്കുണ്ടിൽ സുദർശനൻ (54) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശനൻ 30 വര്‍ഷമായി വെടിക്കെട്ട് തൊഴിലിലേര്‍പ്പെട്ട് വരികയായിരുന്നു. ഉദര രോഗത്തെത്തുടര്‍ന്ന് ഇടയ്ക്ക് തൊഴിലില്‍നിന്നും അഞ്ച് വര്‍ഷത്തോളം വിട്ടുനിന്നിരുന്നു. അക്കാലങ്ങളില്‍ വെടിക്കെട്ട് നടത്തിപ്പ് വളരെയേറെ കുറഞ്ഞ കാലഘട്ടം കൂടിയായിരുന്നു. ഇത്തവണത്തെ ഉത്സ സീസണുകളില്‍ വെടിക്കെട്ട് അനുവദിക്കപ്പെട്ടപ്പോള്‍ തൊഴിലാളി ക്ഷാമത്തെത്തുടര്‍ന്ന് വീണ്ടും രംഗത്തിറങ്ങുകയായിരുന്നു.
വിഷു ആഘോഷത്തിനായി വീട്ടിലെത്തിയശേഷം രണ്ട് ദിവസം മുമ്പ് തൊഴിലിടത്തേക്ക് മടങ്ങി. നെന്മാറ വല്ലങ്ങി, കാവശേരി, തൃശൂര്‍ പൂരം തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ വെടിക്കെട്ടുകളുടെ ഭാഗമായി. വെന്നൂര്‍ രാധാകൃഷ്ണന്റെ കീഴിലായിരുന്നു കൂടുതല്‍ കാലവും ജോലിയെടുത്തിരുന്നത്. 2006ല്‍ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ പാടൂക്കാട്ടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിലാണ് വെന്നൂര്‍ രാധാകൃഷ്ണന്‍ മരണമടയുന്നത്.






























