കോന്നി : മുണ്ടോന്മൂഴി പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു വീഴുന്നത് പാലത്തിന്റെ ബലക്ഷയം വർധിപ്പിക്കുന്നു. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ ഇടക്കിടെ ഇളകി വീഴുന്നത് ഇപ്പോൾ പതിവായി മാറുകയാണ്. 1978 ജൂൺ മൂന്നിനാണ് പാലം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. അന്നത്തെ പൊതുമരാമത്ത് സ്പോർട്സ് വകുപ്പ് മന്ത്രി കെ പങ്കജാക്ഷൻ ആയിരുന്നു പാലം ഉദ്ഘാടനം ചെയ്തത്.
പാലം നിർമ്മിച്ചതിന് ശേഷം കല്ലാറ്റിൽ നിന്നും പാലത്തിന് അടി ഭാഗത്ത് നിന്നും മണൽ വാരിയതിനെ തുടർന്ന് തൂണുകളുടെ അടിഭാഗം തെളിഞ്ഞിരുന്നു. മഴക്കാലത്ത് ഉണ്ടാകുന്ന ശക്തമായ ഒഴുക്കിൽ നിരവധി തടിയും മറ്റും പാലത്തിന്റെ തൂണുകളിൽ ഇടിക്കുന്നതും പതിവാണ്. പാലത്തിന്റെ അടിഭാഗത്ത് ഉണ്ടായ വിള്ളൽ കാലം കഴിയുന്തോറും അകലം കൂടി വരുന്നതും കാണാം.
തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ തുടങ്ങിയ പഞ്ചായത്തുകളെയും ഇവിടുത്തെ നിരവധി പ്രദേശങ്ങളിലെ ജനങ്ങളും പുറം ലോകത്ത് എത്തണമെങ്കിൽ ഈ പാലം വഴി മാത്രമെ സഞ്ചരിക്കാനാകൂ. മാത്രമല്ല മഴക്കാലത്ത് പാലത്തിൽ വീഴുന്ന വെള്ളം ഒഴുകി പോകുന്ന ദ്വാരം ചെളിയും മണ്ണും നിറഞ്ഞ് അടഞ്ഞതിനാൽ മഴകാലത്ത് പാലത്തിൽ വെള്ളം കെട്ടി കിടക്കുന്നതും പതിവാണ്. ഭാരം കയറ്റിയ വാഹനങ്ങളും ബസുകളും സ്വകാര്യ വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ ആണ് ഈ പാലത്തിൽ കൂടി ദിവസേന സഞ്ചരിക്കുന്നത്.