കോഴിക്കോട് : പുതിയ കെ.പി.പി.സി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്‌ളെക്‌സുകളല്ലെന്നും ഹൈക്കമാൻഡ് ആണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. പ്രധാനമായും രാത്രിയിലാണ് ഫ്‌ളക്‌സുകൾ വെക്കുന്നത്. എങ്ങനെ വെച്ചാലും വഴി അതല്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. പുതിയ കെ.പി.സി.സി അധ്യക്ഷനായി ചിലരെ ഉയർത്തിക്കാട്ടി ഡിസിസി ഓഫീസുകൾക്ക് മുന്നിൽവരെ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാർ 2500 കോടിയുടെ കടബാധ്യതയാണ് ഉണ്ടാക്കിയത്. മരുന്ന് കമ്പനികൾക്ക് അടക്കം വമ്പൻ കുടിശ്ശികയാണ്. അത് തീർത്തുവരികയാണെന്നും മന്ത്രി പറഞ്ഞു. പകർച്ച വ്യാധികളെ സംബന്ധിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മഴക്കാല ശുചീകരണം അടക്കം പൂർത്തിയായി വരുകയാണ്. ഞങ്ങളുടെ കയ്യിൽ വകുപ്പ് കിട്ടിയപ്പോഴേക്കും പകർച്ചവ്യാധി വ്യാപിച്ചിരുന്നു. ഇപ്പോൾ പിടിച്ചുകെട്ടാനായി. ഫെബ്രുവരി മുതൽ നടത്തേണ്ട മഴക്കാല പൂർവ ശുചീകരണം നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിപ ഉറവിടം സംബന്ധിച്ച കാര്യങ്ങൾക്ക് എക്‌സ്‌പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.






























