വടശേരിക്കര : മണ്ണാറകുളഞ്ഞി-പ്ലാപ്പള്ളി പാതയിലെ വടശേരിക്കര ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ വലിയ ഗർത്തം യാത്രക്കാർക്ക് വൻ അപകട ഭീഷണിയാകുന്നു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തി കുഴി മൂടിയെങ്കിലും റോഡിന്‍റെ മധ്യഭാഗം ഇപ്പോഴും അതീവ അപകടാവസ്ഥയിലാണ്. നിലവിൽ ഈ ഭാഗത്തുകൂടി വലിയ വാഹനങ്ങൾ ഉൾപ്പെടെ കയറിയിറങ്ങിയാൽ മണ്ണ് താഴ്ന്ന് വീണ്ടും വലിയ കുഴി രൂപപ്പെടാൻ സാധ്യതയേറെയാണ്. ശരിയായ രീതിയിൽ ഉറപ്പിക്കാതെയാണ് കുഴി മൂടിയതെന്നാണ് നാട്ടുകാരുടെ പരാതി.
അപകടം ഒഴിവാക്കുന്നതിനായി റോഡിന്‍റെ മധ്യഭാഗത്തായി നിലവിൽ ട്രാഫിക് കോണുകൾ സ്ഥാപിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിലും മറ്റും ഈ വഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് ഇത് വലിയ കെണിയായി മാറുകയാണ്. ശബരിമല പാതയുടെ ഭാഗം കൂടിയായതിനാൽ ഇവിടുത്തെ ഗതാഗതക്കുരുക്കും അപകടസാധ്യതയും ഇരട്ടിയാക്കുന്നു. പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെട്ട് താൽക്കാലികമായി മൂടിയ ഈ ഭാഗം കൃത്യമായ രീതിയിൽ മെറ്റലിട്ട് ഉറപ്പിച്ച് ടാർ ചെയ്യാൻ തയ്യാറാകണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് അധികൃതർ ഉണർന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.






























