പെരുങ്ങോട്ടുകുറിശ്ശി : ചൂലനൂരില്‍ വിഷുദിനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ വീട്ടുകാരുടെ ബന്ധുകൂടിയായ പ്രതി രണ്ടരമാസത്തിനുശേഷം അറസ്റ്റില്‍. പല്ലാവൂര്‍ സ്വദേശിയായ മുകേഷാണ് (30) തിങ്കളാഴ്ച വൈകീട്ടോടെ കോയമ്പത്തൂര്‍ അവിനാശിയില്‍നിന്ന് കോട്ടായി പോലീസിന്റെ പിടിയിലായത്. ഏപ്രില്‍ 15-ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് ചൂലനൂരില്‍ അച്ഛനും അമ്മയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റത്.
ചൂലനൂർ കിഴക്കുമുറിവീട്ടില്‍ മണികണ്ഠന്‍ (47), ഭാര്യ സുശീല (43), മകള്‍ രേഷ്മ (25), സഹോദരന്‍ ഇന്ദ്രജിത്ത് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രേഷ്മയെ വിവാഹം ചെയ്തുകൊടുക്കണമെന്ന മുകേഷിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സുശീലയുടെ അനുജത്തിയുടെ മകനാണ് മുകേഷ്.