ഭോപ്പാല്‍ : ഇരുപത്തിയേഴുകാരിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും കണ്ടെത്തി. ഖണ്ട്വ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് ക്ലാസ് 3 ക്ലാര്‍ക്കായ രജനി മസാരയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം ഇവരുടെ വിവാഹനിശ്ചയമായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷമാണ് യുവതിയെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചതെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി.
വാടക വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന യുവതിയെ കാണുവാനായി ഒരു യുവാവ് പതിവായി എത്തിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ഈ യുവാവ് രജനിയുമായി പ്രണയത്തിലായിരുന്നെന്നും യുവതിയുടെ വിവാഹം ഉറപ്പിച്ചതിനാലുള്ള വിഷമത്തിലാണ് കുറ്റകൃത്യം ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രജനിയുടെ അമ്മ മകളെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. പിറ്റേന്ന് ശനിയാഴ്ച രജനിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് തറയില്‍ രക്തം കണ്ടത്. ഉടന്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലില്‍ രജനിയുടെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു. കാണാതായ യുവാവിനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.