കൊച്ചി : വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായി ശങ്കർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരടക്കമുളളവർക്കെതിരെ മൊഴി പറയാൻ ക്രൈംബ്രാഞ്ചിന്‍റെ സമ്മർദമുണ്ടെന്നും ഹർജിയിലുണ്ട്.
എന്നാൽ ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഫോണിലെ നിർണായക വിവരങ്ങൾ ഇയാളുടെ കൈവശമുണ്ടെന്നും പ്രോസിക്യൂഷൻ അറിയിക്കും. ചോദ്യം ചെയ്യലായി സായി ശങ്കറിനെ കഴിഞ്ഞ ദിവസം വിളിച്ചെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് ഹാജരായില്ല. നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കർ വിശദീകരിക്കുന്നു. കേസിൽ തന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും. ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാനുള്ള സമ്മർദതിന് വഴങ്ങാത്തതാണ് കാരണം എന്നും സായി ശങ്കർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.





























