റാന്നി : റാന്നിയിൽ തലയ്ക്ക് വെട്ടേറ്റു മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രി മോർച്ചറിയിൽ ഡ്യൂട്ടിക്ക് നിന്ന പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. റാന്നി പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ ടി. ലിജുവിനാണ് മദ്യപിച്ചെത്തിയ യുവാക്കളിൽ നിന്നും മർദ്ദനമേറ്റ
ത്. റാന്നി മുണ്ടപ്പുഴ സ്വദേശികളായ പുതുശ്ശേരിൽ വിഷ്ണു (29), കരുണാലയം വീട്ടിൽ കെ എസ് ശ്രീജിത്ത്(35), കീക്കാവിൽ അർജുൻ (20) എന്നിവരെയാണ് റാന്നി പോലീസ് മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 10 30 ന് റാന്നി മാർത്തോമ്മ ആശുപത്രിക്ക് സമീപം പച്ചക്കറി കടയിൽ അടിപിടി നടക്കുന്ന വിവരമറിഞ്ഞ് പോലീസ് ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തി. അപ്പോഴേക്കും പരിക്കുപറ്റിയ ആളെ മാർത്തോമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തിയപ്പോൾ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയിൽ ആശുപത്രി മോർച്ചറിക്ക് സമീപം സ്ട്രക്ചറിൽ കിടത്തിയ നിലയിൽ ഒരാളെ കാണുകയും ലിജുവിനെ അവിടെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു.
മക്കപ്പുഴയിലുള്ള അനിൽ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് മനസിലാക്കി. ഇവിടെ ലിജു ഡ്യൂട്ടി നോക്കിവരവേ രാത്രി 11 30 ഓടെ പിക്കപ്പ് വാനിൽ പോലീസിനെ ചീത്ത വിളിച്ചുകൊണ്ട് അവിടെ എത്തിയ പ്രതികൾ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇവർ മരിച്ചയാളുടെ ബന്ധുക്കൾ ആവുമെന്ന് കരുതിയ ലിജു ബഹളം വെക്കാതിരുന്നാൽ മൃതദേഹം കാണിക്കാമെന്ന് പറഞ്ഞു. തുടർന്ന് മൃതദേഹം കണ്ട ശേഷം പോലീസ് പ്രതിയെ പിടിക്കാത്തത് എന്താടാ എന്നാക്രോശിച്ചുകൊണ്ട് അസഭ്യം വിളിച്ചശേഷം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ഒന്നാംപ്രതി കയ്യിലിരുന്ന താക്കോൽ കൊണ്ട് മുഖത്ത് കുത്തിയത് തടഞ്ഞപ്പോൾ ലിജുവിന്റെ ഇടതു കൈ നടുവിരലിനും വലതുകൈത്തണ്ടയിലും മുറിവേറ്റു. രണ്ടാംപ്രതി മുഖത്ത് അടിക്കുകയും കുത്തിന് പിടിച്ച് യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
സ്ഥലത്തുനിന്നും മാറിനിൽക്കാൻ ശ്രമിച്ച ലിജുവിനെ മൂന്നാം പ്രതി തടഞ്ഞുനിർത്തി പുറത്തടിക്കുകയും വെളിയിൽ ഇറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞു സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തി പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ലിജുവിന്റെ മൊഴിപ്രകാരം പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. വിഷ്‌ണുവിന്റെ കയ്യിൽ നിന്നും താക്കോൽ പോലീസ് കണ്ടെടുത്തു. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





























