തിരുവല്ല : സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതക കേസില്‍ ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ക്ക് സിപിഎം പ്രവര്‍ത്തകനായ സന്ദീപിനോടുള്ള വിരോധം നിമിത്തം കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ മുഖ്യസാക്ഷിയായ ചാത്തങ്കരി പാട്ടത്തില്‍ വീട്ടില്‍ രാകേഷ് രഘുവിന്റെ സാക്ഷിമൊഴി പ്രകാരമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായ സന്ദീപ് കുമാറിനോട് യുവമോര്‍ച്ച പ്രവര്‍ത്തകനായ ജിഷ്ണുവിനുള്ള രാഷ്ട്രീയ വിരോധവും മറ്റ് മുന്‍ വിരോധവും നിമിത്തം രണ്ടു മുതല്‍ അഞ്ചു വരെ പ്രതികള്‍ ചേര്‍ന്ന് കൃത്യം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നെടുമ്പ്രം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മണക്ക് ആശുപത്രിക്ക് വടക്ക് ചാത്തങ്കരിക്ക് പോകുന്ന വഴിയില്‍ അത്തിപ്പറമ്ബില്‍ പടിയിലെ കലുങ്കില്‍ ഇരുന്ന സന്ദീപിനെ ഒന്നാം പ്രതി വന്ന് കൈ കൊണ്ട് മുഖത്ത് അടിച്ചു. അഞ്ചാം പ്രതി സന്ദീപിനെ പിടിച്ചു നിര്‍ത്തി. രണ്ടാം പ്രതി ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു. മൂന്നാം പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു. നാലം പ്രതി വടിവാള്‍ കൊണ്ട് വെട്ടാന്‍ ചെന്നപ്പോള്‍ കുതറിയോടിയ സന്ദീപ് റോഡിന് സമീപമുള്ള വൈപ്പിന്‍ പുഞ്ചപ്പാടത്തേക്ക് ചാടി. കൂടെ ചാടിയ ഒന്നാം പ്രതി തുരുതുരാ കുത്തി. കൂടെ വന്നവര്‍ ആള്‍ക്കാര്‍ കൂടാതിരിക്കാന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിമാന്‍ഡ് റിപ്പോര്‍ട്ട് രാഷ്ട്രീയ കൊലപാതകം ആണെന്നാണെങ്കിലും വ്യക്തി വിരോധം നിമിത്തമാണ് കൊലയെന്ന പോലീസിന്റെ നിലപാടില്‍ മാറ്റമില്ല. എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്നതാണ്. കൃത്യം നടന്നതു മുതല്‍ അവസാന പ്രതിയും അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ സ്ഥലത്തുണ്ടായിരുന്ന ജില്ലാ പോലീസ് മേധാവിയുടെ നിലപാട് ഇത് വ്യക്തി വിരോധം മൂലമുളള ക്വട്ടേഷന്‍ ആക്രമണമാണെന്ന് തന്നെയാണ്. ഇതിനെതിരേ സിപിഎം നേതാക്കള്‍ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. ചോറിങ്ങും കൂറങ്ങുമെന്നാണ് ഏരിയാ സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
അതേ സമയം ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ബിജെപി അനുഭാവികളുടെ വീടിന് നേരെ വ്യാപക ആക്രമണമുണ്ടായി. ഏഴു വീടുകള്‍ തകര്‍ത്തു. ഒന്നാം പ്രതി ജിഷ്ണുവിന്റെ വാടകവീട് അടക്കം ആക്രമിക്കപ്പെട്ടവയില്‍ ഉണ്ട്. അറസ്റ്റിലായ പ്രതികളില്‍ ജിഷ്ണു ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ്. ക്വട്ടേഷന്‍ സംഘാംഗമായതോടെ ഇയാളെ പുറത്താക്കിയിരുന്നുവെന്നാണ് നേതൃത്വം പറയുന്നത്. പ്രമോദ്, നന്ദകുമാര്‍ എന്നിവരുടെ പ്രൊഫൈലുകളില്‍ നിന്നും ഇവര്‍ ഇടതു അനുകൂലികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണെന്നാണ് വ്യക്തമാകുന്നത്. മുഹമ്മദ് ഫൈസലും സാത്താന്‍ അബിയും കൊടുംക്രിമിനല്‍ ആണെന്ന വിലയിരുത്തലാണ് പോലീസ് മുന്നോട്ട് നീങ്ങുന്നത്. ഇവരുടെ പശ്ചാത്തലം പരിശോധിച്ചു വരികയാണ്