തിരുവല്ല : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊല്ലപ്പെട്ട പാർട്ടി പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ വീട് സന്ദർശിക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സംസ്ഥാന സെക്രട്ടറി ചാത്തങ്കരിയിലെ വീട്ടിലെത്തുക. സന്ദീപിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമാണെന്ന പോലീസ് നിഗമനത്തെ അതിരൂക്ഷമായാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വിമർശിച്ചത്.
പോലീസ് നടപടി സർക്കാർ പരിശോധിക്കണം. സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ് – ബിജെപി സംഘമാണ്. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.