കൊൽക്കത്ത : പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് വാടകക്കൊലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. വിശാൽ ശ്രീവാസ്തവ, മായങ്ക് മിശ്ര, രാജ് സിംഗ് എന്നിവരാണ് പിടിയിലായത്. മൂന്ന് സംസ്ഥാനങ്ങളിലെ പോലീസ് സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കൊലപാതകത്തിന് ശേഷം പ്രതികൾ ചുവന്ന കാറിൽ രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊൽക്കത്തയിലെ ഒരു ടോൾ ബൂത്തിൽ പ്രതികൾ യുപിഐ വഴി പണമിടപാട് നടത്തിയതായി കണ്ടെത്തിയത്. ഈ ശാസ്ത്രീയ തെളിവാണ് പ്രതികളിലേക്ക് വേഗത്തിൽ എത്താൻ പോലീസിനെ സഹായിച്ചത്.
ബറാസത്തിൽ വെച്ചാണ് കൊലപാതകം നടന്നത്. മമത ബാനർജിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്ന് സുവേന്ദു അധികാരി ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ച് പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ ബറാസത്ത് കോടതിയിൽ ഹാജരാക്കും.






























