പാലക്കാട് : ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. മുരുകദാസിന്റെ അപ്രതീക്ഷിത പരാജയത്തിന് പിന്നിൽ അപരൻ സ്ഥാനാർത്ഥി വലിയ സ്വാധീനം ചെലുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു . യുഡിഎഫ് സ്ഥാനാർത്ഥി 6,510 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരനായി മത്സരിച്ച മുരുകദാസ് പി.എസ്. എന്ന വ്യക്തി 6,984 വോട്ടുകൾ പിടിച്ചതാണ് എൽഡിഎഫിന് തിരിച്ചടിയായത്.
അപരൻ നേടിയ വോട്ടുകൾ യുഡിഎഫിന്റെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ്. പേരിലെ സാമ്യത്തിന് പുറമെ വോട്ടർമാരെ കുഴപ്പിച്ചത് ചിഹ്നങ്ങളിലെ സാമ്യമാണ്. സാധാരണയായി കർഷകൻ ചിഹ്നത്തിൽ മത്സരിക്കാറുള്ള ജനതാദളിന് ഇത്തവണ ലഭിച്ചത് ‘മോതിരം’ ചിഹ്നമായിരുന്നു. എന്നാൽ അപരനായ മുരുകദാസിന് ലഭിച്ച ‘മാല’ ചിഹ്നത്തിന് മോതിരവുമായി സാമ്യമുള്ളതിനാൽ വോട്ടർമാർക്ക് ചിഹ്നം മാറി വോട്ട് ചെയ്യാൻ ഇത് കരണമായെന്നാണ് അണികൾ പറയുന്നത്.





























