തൃശൂർ: മണലൂരിൽ തപാൽ വോട്ട് എണ്ണുന്നതിൽ ക്രമക്കേട് ആരോപിച്ച് ടി.എൻ. പ്രതാപൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. 184 ഹോം വോട്ടുകൾ എണ്ണിയില്ലെന്നും നാല് ഉദ്യോഗസ്ഥരാണ് അതിന് പിന്നിൽ എന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ ആണ് എണ്ണാതിരുന്നത്. റീകൗണ്ടിംഗ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് കൊടുക്കും എന്നാണ് പ്രതാപൻ വ്യക്തമാക്കുന്നത്. മണലൂരിൽ 100 % കോൺഗ്രസ് ജയിക്കുമായിരുന്നുവെന്ന് പ്രതാപൻ പറഞ്ഞു. ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് പരസ്യമായി ഞാൻ പറഞ്ഞിരുന്നു. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പരസ്യമായി എൽഡിഎഫിന് വോട്ട് ചെയ്തു. ആർഎസ്എസ് അതിശക്തമായി എൽഡിഎഫ് സ്ഥാനാർഥിയെ സഹായിച്ചു.
കൗണ്ടിംഗ് സ്റ്റേഷനിൽ എസ്ഡിപിഐയും എൽഡിഎഫും ഒരുമിച്ചായിരുന്നു വർക്കെന്നും പ്രതാപൻ പറഞ്ഞു. ആർഎസ്എസ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പിന്തുണയോടെ 126 വോട്ടിന് എൽഡിഎഫ് വിജയിച്ചുവെന്ന് പ്രതാപൻ പറഞ്ഞു. ആയിരം തെരഞ്ഞെടുപ്പ് തോറ്റാലും ഇവരുമായി ഞാൻ സന്ധി ചെയ്യില്ല. സി. രവീന്ദ്രനാഥന് അഭിനന്ദനങ്ങളറിയിച്ച പ്രതാപൻ തെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും പ്രതാപൻ പറഞ്ഞു.





























