പത്തനംതിട്ട : മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് മുസ്ലിം ലീഗ് ഇന്ന് നടത്തിയ പത്രസമ്മേളനത്തിലൂടെ തെളിഞ്ഞുവെന്ന് സ്വതന്ത്ര കര്‍ഷക സംഘം മുന്‍ ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് സാലി പറഞ്ഞു.
ജില്ലയിൽ പ്രളയ ബാധിതർക്കു വിതരണം ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ പതിനൊന്നര ലക്ഷം രൂപയുടെ ദുരിതാശ്വാസ നിധിയിൽ ഏഴര ലക്ഷം രൂപ സ്വന്തം കുടുംബക്കാരുടെ പേരിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മാറ്റിയെടുത്തതായി എം. മുഹമ്മദ് സാലി ആരോപിച്ചിരുന്നു. പ്രളയ ഫണ്ട് അഴിമതി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി ഒന്നര വർഷം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അംഗത്വവും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് സ്ഥാനവും എം. മുഹമ്മദ് സാലി ഇന്നലെ രാജിവെച്ചിരുന്നു. ഇതിന് മറുപടിയെന്നോണം മുസ്ലിം ലീഗ് ഭാരവാഹികള്‍ ഇന്ന് പത്തനംതിട്ടയില്‍ പത്രസമ്മേളനം നടത്തിയിരുന്നു. ഇതിനെതിരെയാണ് മുഹമ്മദ് സാലി മറുപടിയുമായി വന്നത്.
പ്രളയ ദുരിതാശ്വാസനിധി ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ ഇപ്പോഴും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി തയാറായിട്ടില്ലെന്ന് മുഹമ്മദ് സാലി പറഞ്ഞു. തന്റെ ബന്ധുക്കൾക്ക് പണം നൽകിയ കാര്യവും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അൻസാരി മന്ദിരം താൻ പ്രളയബാധിതനാണെന്നും ലീഗ് സഹായം ലഭിച്ചില്ല എന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറയുന്നു.
18/6/ 2019 ൽ സഹായം അഭ്യർത്ഥിച്ച് നൽകിയ കത്തിന്റെയും മുസ്ലിം ലീഗിൽ നിന്നും ഒരു സഹായവും കിട്ടിയില്ല എന്ന് പരാതി പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് ജില്ലയിലെ പ്രമുഖരായ 9 ലീഗ് നേതാക്കൾ ചേർന്ന് സംസ്ഥാന കമ്മിറ്റിക്ക് 7/11/ 2019 ല്‍ പരാതി നൽകിയത്. അതിന്റെ തുടർച്ചയായാണ് 13/2/2020 ൽ ലീഗ് ജില്ലാ പ്രസിഡണ്ടിന് താന്‍ കത്ത് നൽകിയതെന്ന് മുഹമ്മദ് സാലി പറഞ്ഞു. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പത്രസമ്മേളനത്തിൽ പറഞ്ഞത് ഞാൻ ജില്ലാ പ്രസിഡണ്ടിന് കൊടുത്ത പരാതി അല്ലാതെ മറ്റു പരാതികൾ ഒന്നും ഉണ്ടായിട്ടില്ല എന്നും, പ്രളയത്തിലല്ല അൻസാരി മന്ദിരത്തിന് നഷ്ടം സംഭവിച്ചത് എന്നുമാണ്. ഇത് അടിമുടി കള്ളത്തരമാണ്.
മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ ആരും തന്നെ ജനറൽ സെക്രട്ടറിയെ പിന്തുണച്ചു രംഗത്ത് എത്തിയില്ല എന്നതു തന്നെ ഈ വിഷയത്തിൽ പാർട്ടിക്കുള്ളിലെ ഭിന്നതയാണ് തെളിയിക്കുന്നത്. ആരോപണങ്ങൾ സമ്മതിച്ച സ്ഥിതിക്ക് ജനറൽ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്നും എം മുഹമ്മദ് സാലി പറഞ്ഞു.