കണ്ണൂര്‍ : സമസ്ത അധ്യക്ഷനുമായി ചർച്ച നടത്തിയതിന് പിന്നാലെ ലീഗിനെ രൂക്ഷമായി വിമർശിച്ച് വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ. ലീഗ് രാഷ്ട്രീയം അഴിമതിയുടെ രാഷ്ട്രീയമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. മുസ്ലിം ലീഗിന് സമുദായത്തിനുള്ളിലെ വിശ്വാസ്യത നഷ്ടമായെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ലീഗ് ശ്രമം. സമസ്തയെ കാര്യങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി നടത്തിയ വിമർശനങ്ങളിൽ സമസ്ത എതിർപ്പറിയിച്ചിരുന്നു.
സമസ്തയുമായി ചർച്ച തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം വഖഫ് സംരക്ഷണത്തിനായി പ്രത്യേക സമ്മേളനം വിളിച്ച് ചേർത്ത് ലീഗ് ഇന്ന് പ്രത്യക്ഷ സമരം തുടങ്ങി. കണ്ണൂരിൽ ലീഗ് പ്രവർത്തകർ കളക്ട്രേറ്റുകളിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ പോലീസ് ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചു. കെപിഎ മജീദ് മാർച്ച് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ട് ഒന്‍പതിന് നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളനം വിജയിപ്പിക്കാനായി ലീഗ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം വൈകിട്ട് കോഴിക്കോട് ലീഗ് ഹൗസിൽ ചേരും.