തിരുവനന്തപുരം : വലിയതുറയില്‍ ഗുണ്ടകള്‍ വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത് തമിഴ്നാട്ടിലെ ഗുണ്ടാത്തലവന്‍ പീറ്റര്‍ കനിഷ്ക്കറെ. വലിയതുറ പോലീസ് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് തമിഴ്നാട്ടിലെ ഗുണ്ടാത്തവന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മാസത്തില്‍ മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍ നിന്ന് ലഭിച്ച ഒരു കാലില്‍ നിന്നാണ് ക്രൂരമായ കൊലപാതകത്തിന്‍റെ സൂചന ലഭിക്കുന്നത്. ആശുപത്രി മാലിന്യമാണെന്ന ആദ്യ നിഗമനത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്ന വരെ മാത്രമായിരുന്നു ആയുസ്സ്.
ശസ്ത്രക്രിയ ചെയ്തു മാറ്റിയ ശരീര ഭാഗമല്ലെന്നും വെട്ടി മുറിച്ചെടുത്ത കാലാണെന്നും ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. പിന്നാലെ കൊലപാതകികളെ തേടി വലിയതുറ പോലീസ് ഇറങ്ങി. ഇതിനിടയിലാണ് തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരു ഗുണ്ടയെ വീട്ടിനുള്ളില്‍ വെച്ച് വെട്ടിനുറുക്കിയെന്ന വിവരം പോലീസിന് കിട്ടുന്നത്. പിന്നാലെ ബംഗ്ലാദേശ് കോളനി സ്വദേശി മിഥുന്‍ രമേശിനെ പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ ഓഗസ്റ്റ് 12ന് മനുവിന്റെ വീട്ടില്‍ വെച്ച് കൊലപാതകം നടന്നുവെന്ന് വ്യക്തമായി. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവായ പീറ്റര്‍ കനിഷ്ക്കറാണ് കൊല്ലപ്പെട്ടതെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് എത്തി.
കനിഷ്കറിന്റെ സംഘത്തിലെ അംഗമായിരുന്നു മനു. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാകുകയും കുത്തിക്കൊലപ്പെടുത്തുക ആയിരുന്നുവെന്നും മനു മൊഴി നല്‍കി. തുടര്‍ന്ന് ഇറച്ചി വെട്ടുകാരനായ സുഹൃത്ത് ഷെഹിന്‍ ഷായുടെ സഹായത്തോടെ പല കഷണങ്ങളാക്കി മുറിച്ച് കടലിലും തോടിലും മാലിന്യസംസ്കരണ പ്ലാന്റിലുമായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. തല കടലിലെറിഞ്ഞുവെന്നാണ് മൊഴി. ഇത് കണ്ടെത്താനായിട്ടില്ല.





























