ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ് പരിശോധനാകേന്ദ്രങ്ങൾ (എ.ടി.എസ്.) വരുന്നു. കൂറ്റനാട്ടും വാണിയംപാറയിലുമാണ് പുതിയ യന്ത്രവത്കൃത പരിശോധനാ സംവിധാനങ്ങൾ വരുന്നത്. മോട്ടോർവാഹന വകുപ്പിന്റെ നിരീക്ഷണത്തിൽ രണ്ടിടത്തും സ്റ്റേഷന്റെ നിർമാണം പുരോഗമിക്കയാണ്. കൊല്ലം ജില്ലയിൽ പ്രവർത്തനം തുടങ്ങിയ സ്റ്റേഷന് സമാനമായാണ് ഇവിടെയും തുടങ്ങുന്നത്. കൂറ്റനാട്-തൃത്താല റോഡിലാണ് സ്ഥലംകണ്ടെത്തി നിർമാണം തുടങ്ങിയിട്ടുള്ളത്. വടക്കഞ്ചേരിക്കടുത്ത് ജില്ലാ അതിർത്തി പ്രദേശമായ വാണിയംപാറയിലാണ് മറ്റൊരുകേന്ദ്രം.
രണ്ടിടത്തും സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നത്. കൃത്യമായ ഇടവേളകളിൽ മോട്ടോർ വാഹനവകുപ്പ് നിർമാണ പുരോഗതി പരിശോധിക്കുന്നുണ്ട്. നിർമാണശേഷം മോട്ടോർവാഹനവകുപ്പ് പരിശോധന നടത്തി സ്റ്റേഷന് പ്രവർത്തിക്കാൻ അനുമതിനൽകും. പത്ത് വർഷത്തേക്കുവരെ സ്വകാര്യസംരംഭകർക്ക് ലൈസൻസ് നൽകിയാണ് പ്രവർത്തിപ്പിക്കുക. വകുപ്പിന്റെ ഫിറ്റ്നസ് പരിശോധനയും സർട്ടിഫിക്കറ്റ് നൽകലും സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന് പാലക്കാട് ആർ.ടി.ഒ. സി.യു. മുജീബ് പറഞ്ഞു. സെൻസർ അധിഷ്ഠിത ടെസ്റ്റ് ട്രാക്കിൽ വാഹനം നിർത്തിയാണ് ഫിറ്റ്നസ് പരിശോധന നടക്കുക. ആറുഘട്ട പരിശോധന പത്തുമിനിറ്റിനകം പൂർത്തിയാക്കും. വിവരം പരിവാഹൻ സംവിധാനംവഴി കൈമാറും.
സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് പരിശോധിച്ചാണ് ഫിറ്റ്നസ് വിഷയത്തിൽ തീരുമാനമെടുക്കുക. ഒരുദിവസം 200 വാഹനങ്ങൾവരെ പരിശോധിക്കാനാകുമെന്നും അധികൃതർ പറയുന്നു. പരിശോധനയിൽ വാഹനം പരാജയപ്പെട്ടാൽ വീണ്ടും പരിശോധിക്കണം. ആറുമാസത്തിനകം ഫിറ്റ്നസ് നേടാനായില്ലെങ്കിൽ വാഹനം ഉപയോഗിക്കാനാവാത്ത വിഭാഗത്തിലേക്ക് പരിവാഹനിൽ രേഖപ്പെടുത്തുമെന്നും അധികൃതർ പറയുന്നു.






























