സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകൾ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മേയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം കുറയ്ക്കുമെന്ന് വടകര ആര്‍.ടി.ഒ. അറിയിച്ചു. നിലവിലെ ഡ്രൈവിങ്‌ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തീയതിലഭിച്ച അപേക്ഷകരെ ഒന്നുമുതല്‍ ടെസ്റ്റിനായി പരിഗണിക്കില്ല. മേയ് ഒന്ന് മുതലുള്ള ടെസ്റ്റിനായി നേരത്തെ തിയ്യതി ലഭിച്ച മുഴുവന്‍ അപേക്ഷകരും പുനഃക്രമീകരിച്ച ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളില്‍നിന്ന് പുതുതായി തിയ്യതി എടുത്ത് ടെസ്റ്റിനായി ഹാജരാകണം. 29-ന് രാവിലെ 9 മണി മുതല്‍ സാരഥി സൈറ്റില്‍ പുതിയ തിയ്യതി എടുക്കാനുള്ളസൗകര്യം ലഭ്യമാകുമെന്നും അറിയിപ്പില്‍ പറഞ്ഞു.
ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിക്കുകയെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് മാത്രമാണ് നിലവില്‍ പ്രാവര്‍ത്തികമാകുന്നതെന്നാണ് സൂചനകള്‍. മേയ് മുതല്‍ പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം ഓഫീസ് മേധാവിമാര്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. പക്ഷെ ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പ്രധാന വെല്ലുവിളി.