എറണാകുളം : മൂവാറ്റുപുഴ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. നഗരസഭ ജീവനക്കാരനായ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നീട്ടി വളര്‍ത്തിയ താടിയെ കുറിച്ച് സി.പി.എം കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് നടത്തിയ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. താടി നീട്ടി വളര്‍ത്തി യൂണിഫോം ധരിച്ച് ജോലി ചെയ്യുന്ന മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നഗരസഭാ യോഗത്തില്‍ ഇത് പ്രചരിക്കാനുണ്ടായ കാരണം ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ രംഗത്ത് എത്തിയതാണ് തർക്കത്തിന് കാരണമായത്. ഇതിനെതിരെ യു.ഡി.എഫിലെ ചില കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് തർക്കം രൂക്ഷമായത്. കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതോടെ ചെയർമാൻ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു.