മലപ്പുറം: സായുധ സൈബർ തട്ടിപ്പ് സംഘങ്ങളുടെ തടവിൽ കുടുങ്ങിയ മലയാളി യുവാക്കളെ മോചിപ്പിക്കാനൊരുങ്ങി ഇന്ത്യൻ എംബസി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ മ്യാൻമറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സുരക്ഷിതരായി യുവാക്കളെ മോചിപ്പിക്കുന്നതിനു വേണ്ടി മ്യാൻമർ സർക്കാറുമായി ബന്ധപ്പെടുന്നുണ്ടന്നും എംബസി അധികൃതർ കുടുംബത്തെ അറിയിച്ചു. യുവാക്കൾ കുടുങ്ങി കിടക്കുന്ന പ്രദേശം മ്യാൻമർ അധികാരികളുടെ നിയന്ത്രണത്തിലല്ലന്ന് എംബസി കോൺസുലർ വിഭാഗം അറിയിച്ചു.സായുധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് പ്രദേശങ്ങൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മ്യാൻമാറിൽ മലയാളി യുവാക്കൾ കുടുങ്ങിക്കിടക്കുന്നത് സംബന്ധിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു. ഇന്റർനെറ്റ് വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് തടവിലാക്കപ്പെട്ടവരെ ഉപയോഗിക്കുന്നതെന്നാണ് വിവരം.
സംഘം നൽകുന്ന ടാർഗറ്റ് തികച്ചില്ലെങ്കിൽ ഷോക്കടിപ്പിക്കലും ക്രൂരമർദനങ്ങളുമായി പീഡനമാണ്. നിലവിൽ മഞ്ചേരി, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർ തടവിലുണ്ടെന്നാണ് വിവരം. വിസക്കും യാത്രയ്ക്കും പൈസ വേണ്ട എന്നതടക്കം വലിയ ഓഫറുകൾ നൽകിയാണ് സംഘം യുവാക്കളെ ആകർഷിക്കുന്നത്. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യവും നൽകിയിരുന്നു. ഇവർ പറയുന്ന സ്ഥലങ്ങളിലെത്തിയാൽ ഇവരുടെ തന്നെ ആളുകളെത്തി കൂട്ടിക്കൊണ്ടു പോകും. സംഘങ്ങളുടെ കേന്ദ്രത്തിലെത്തിയാൽ പിന്നീടിവർക്ക് പുറംലോകവുമായി ബന്ധമില്ല. ഒരു ദിവസം ഒരാൾ എന്ന മുറയ്ക്ക് വീട്ടുകാരെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടാം.





























