മ്യാൻമർ : ബുദ്ധവിഹാരത്തിന് നേരെയുണ്ടായ സൈനിക വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റു. സെൻട്രൽ സഗയിങ് മേഖലയിലെ സ്വെൽ ലേ ഓ ഗ്രാമത്തിലുള്ള ബുദ്ധവിഹാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഒരാഴ്ച നീണ്ടുനിൽക്കുന്ന ധ്യാനപരിപാടിയിൽ പങ്കെടുക്കാൻ നൂറിലധികം പേർ ബുദ്ധവിഹാരത്തിൽ ഒത്തുകൂടിയ സമയത്തായിരുന്നു സൈനിക നടപടി. യുദ്ധവിമാനത്തിൽനിന്ന് ബുദ്ധവിഹാരത്തിന്റെ മതിലിനുള്ളിലേക്ക് ബോംബ് പതിച്ചതായി മ്യായുങ് ടൗൺഷിപ്പിലെ സിവിൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷൻ വക്താവ് പറഞ്ഞു.
കൊല്ലപ്പെട്ട 14 പേരിൽ മൂന്ന് പേർ സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 15 മിനിറ്റ് ഇടവേളയിൽ സൈന്യം രണ്ട് ബോംബുകൾ വർഷിച്ചതായാണ് പ്രദേശവാസിയുടെ മൊഴി. രണ്ടാമത്തെ ബോംബ് ബുദ്ധവിഹാരത്തിന് സമീപത്തെ വീടുകളിലൊന്ന് തകർത്തതായും ഇയാൾ പറഞ്ഞു. ജനാധിപത്യ അനുകൂല പ്രവർത്തകർക്കും സായുധ വംശീയ സംഘടനകൾക്കുമെതിരെ മ്യാൻമർ സൈന്യം തുടരുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് സംഭവത്തെ വിലയിരുത്തുന്നത്. സൈനിക നടപടികളിൽ സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ രാജ്യത്ത് വ്യാപകമാണ്.






























