പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തിന്നു മുടിപ്പിച്ചത് ജീവനക്കാര്‍. വര്‍ഷങ്ങളായി അര്‍ഹതയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയത് കൂടാതെ ബാങ്കില്‍ പല ക്രമക്കേടുകളും കാട്ടിക്കൂട്ടി. ബാങ്കിലെ പണയ സ്വര്‍ണ്ണം കച്ചവടം ചെയ്യാനും ഒരു ലോബി പ്രവര്‍ത്തിച്ചിരുന്നു. ഇതിലൂടെ ലക്ഷങ്ങള്‍ ചിലര്‍ സമ്പാദിച്ചു. പ്രസിഡന്റ് ജെറി ഈശോ ഉമ്മന് ജീവനക്കാരില്‍ അമിതവിശ്വാസം ഉണ്ടായിരുന്നു. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു ഉള്‍പ്പെടെയുള്ളവര്‍ ഇത് മുതലെടുക്കുകയായിരുന്നു. ഗ്രേഡ് നഷ്ടപ്പെട്ട ബാങ്കിനെ മുന്തിയ ഗ്രേഡില്‍ നിലനിര്‍ത്തി ഇരട്ടി ശമ്പളം കൈപ്പറ്റിയതും ഇങ്ങനെയാണ്. സാധാരണക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിക്ഷേപിച്ച പണമാണ് ശമ്പളമായി ജീവനക്കാര്‍ കൈപ്പറ്റിയത്. അനധികൃതമായി കൈപ്പറ്റിയ പണം തിരികെ നല്‍കുവാനും ഇതുവരെ ആരും തയ്യാറായിട്ടില്ല.
2020 – 21 ല്‍ ശമ്പളവും അലവന്‍സുകളും മാത്രമായി 1,13,60,465 രൂപ ചെലവായിട്ടുണ്ട്. അതായത് പ്രതിമാസം 9,46,705 രൂപ. വായ്പകളുടെ പലിശയും സ്വര്‍ണ്ണപ്പണയത്തിന്മേലുള്ള പലിശയുമാണ് പ്രധാന വരുമാനം. അമൃത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പ്രതിമാസം പരമാവധി ലാഭം 70000 രൂപയാണ്. ചിട്ടി നടത്തുന്നുണ്ടെങ്കിലും അതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ആരോപണമുണ്ട്. 2020 – 21 ല്‍ ചിട്ടി /എം.എം.ബി.എഫ് ന്റെ വരവ് 14,75,73,783 രൂപയും ചെലവ് 15,88,12,260 രൂപയുമാണ്. അതായത് ചിട്ടി ഇനത്തില്‍ മാത്രം ഈ വര്‍ഷം നഷ്ടം ഒരുകോടിയിലധികം (11,238,477) രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ ലാഭം കുറഞ്ഞിട്ടും കണക്കിലെ കളികളിലൂടെ ലാഭം കാണിച്ച് വന്‍ തുക ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുകയായിരുന്നു മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ നേത്രുത്വത്തിലുള്ള ജീവനക്കാര്‍. പിരിഞ്ഞുപോയവര്‍ക്കും വാരിക്കോരി നല്‍കി ബാങ്ക് മുടിപ്പിച്ചു.
മൈലപ്രാ ബാങ്ക് ; ജീവനക്കാരും വന്‍കിട നിക്ഷേപകരില്‍ ചിലരുമായി രഹസ്യ ധാരണ






























