തിരുവനന്തപുരം : തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അഡ്വ.എന്‍.വാസു തുടരുമെന്ന് സൂചന. എന്നാല്‍ ബോര്‍ഡ് അംഗങ്ങളില്‍ അഴിച്ചുപണി ഉണ്ടായേയ്ക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ് – കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീണ്ടും നല്‍കരുതെന്നാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ വാസുവിന് ഇളവ് നല്‍കും. അദ്ദേഹത്തിന് രണ്ട് വര്‍ഷക്കാലം മാത്രമേ ആ സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നത് കണക്കിലെടുത്താണിത്. ആ കാലയളവില്‍ വാസുവിന് മികച്ച പ്രവര്‍ത്തനം കാഴ്‌ച്ച വയ്ക്കാനായെന്നും പാര്‍ട്ടിയും മുഖ്യമന്ത്രിയും വിലയിരുത്തുന്നു.
ശബരിമലവിവാദത്തെ തുടര്‍ന്ന് 2019 ല്‍ എ.പത്മകുമാര്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് വാസു തിരുവിതാംകൂര്‍ പ്രസിഡന്റായി നിയമിതനായത്. കഴിഞ്ഞ ടേമില്‍ അവസാന രണ്ട് വര്‍ഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനലബ്ദി എന്നതുകൊണ്ട് വാസു ഒരിക്കല്‍ കൂടി തല്‍സ്ഥാനത്ത് തുടരട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ദേവസ്വം മന്ത്രി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമായി ചര്‍ച്ചകള്‍ നടത്തി.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എന്‍.വാസുവിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുമ്പോള്‍ പാര്‍ട്ടി ചില ദൗത്യങ്ങളും ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് നീണ്ടകാലം ക്ഷേത്രങ്ങള്‍ അടഞ്ഞുകിടന്നതിനാല്‍ വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന തിരിച്ചറിവിന്റെ പുറത്താണ് ഒരുതവണകൂടി അദ്ദേഹത്തിന് അവസരം നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. പാര്‍ട്ടിക്ക് ഏറെ വേണ്ടപ്പെട്ടയാളാണ് വാസു. ശബരിമല സ്ത്രീപ്രവേശന വിവാദകാലത്ത് അദ്ദേഹം പാര്‍ട്ടി നിലപാടിനൊപ്പം അടിയുറച്ച് നിന്നിരുന്നു. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന് പോലും ചാഞ്ചാട്ടമുണ്ടായപ്പോള്‍ സ്ത്രീ പ്രവേശനത്തിനെതിരായ സി.പി.എം നിലപാട് ഉയര്‍ത്തികാട്ടാന്‍ വാസുവിന് മടിയുണ്ടായിരുന്നില്ല. അതിനുള്ള അംഗീകാരമായായിരുന്നു വാസുവിന്റെ സ്ഥാനലബ്ദിയും.
എല്ലാ ക്ഷേത്രങ്ങളിലും വരുമാനം കുത്തനെകുറഞ്ഞ് ദൈനംദിന പൂജയ്ക്ക് പോലും പണമില്ലാതായ പ്രതിസന്ധികാലത്ത് യാതൊരു വിവാദത്തിനും ഇടയാക്കാതെ കൈകാര്യം ചെയ്തതും വാസുവിന്റെ കഴിവാണെന്ന് അംഗീകരിക്കുന്നു. കൊട്ടാരക്കര പൂവത്തൂര്‍ സ്വദേശിയായ എന്‍.വാസു രണ്ടുതവണ ദേവസ്വം ബോര്‍ഡില്‍ കമ്മിഷണറായിരുന്നു. കൊട്ടാരക്കര, കൊല്ലം കോടതികളില്‍ അഭിഭാഷകനായിരുന്ന വാസു വിജിലന്‍സ് ട്രിബ്യൂണലിലൂടെ സര്‍ക്കാര്‍ സര്‍വീസിലെത്തി. 1979 ലും 1988 ലും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. പി.കെ ഗുരുദാസന്‍ തൊഴില്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.