കോന്നി : നടുവത്തുംമൂഴി റേഞ്ചിന്റെ പരിധിയിലെ ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്നും തേക്ക് തടി മുറിച്ച് കടത്തിയ സംഭവത്തിൽ നടപടി കടുപ്പിച്ച് വനംവകുപ്പ്. മുൻപ് സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് പുറമേ സംഭവവുമായി ബന്ധപ്പെട്ട കരിപ്പാൻതോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷാജിയെ കോന്നി ഡി എഫ് ഒ ശ്യാം മോഹൻലാൽ സസ്പെന്റ് ചെയ്‌തുകൊണ്ട് ഉത്തരവിട്ടു.
നിലവിൽ രണ്ട് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഒരു ട്രൈബൽ വാച്ചർ എന്നിവരെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. മുൻപ് ഫോറസ്റ്റ് ഫ്ലൈയിംഗ് സ്വക്വാഡ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ഷാജിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് ബോധ്യപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കേശവന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ് ഫസലുദീൻ, മുൻ കരിപ്പാൻതോട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും നിലവിൽ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ എസ് രാജേഷ്, നടുവത്തുംമൂഴി റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സോമൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബി ജയമോഹൻ, എ സെയ്ദ് യൂസഫ്, കെ അരുൺ കുമാർ, ആർ അജയകുമാർ, ബീന മാത്യു, എസ് സൗമ്യ, ട്രൈബൽ വാച്ചർ വി ആർ രാജൻ എന്നിവരെയാണ് മുൻപ് സസ്പെന്റ് ചെയ്തിരുന്നത്.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കൃത്യ നിർവ്വഹണത്തിൽ ഗുരുതര വീഴ്ച്ച സംഭവിച്ചതായും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാർച്ച് ഇരുപതിനാണ് കരിപ്പാൻതോട്, പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്നായി തേക്ക് തടി മുറിച്ച് കടത്തിയതായി വനംവകുപ്പ് സ്ഥിരീകരിക്കുന്നത്. ഇതിന് മുൻപ് മാർച്ച് മാസത്തിലും ഇവിടെ നിന്ന് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതായി കണ്ടെത്തി. കടയിൽ നിന്ന് പ്രത്യേകം വാങ്ങിയ വിറകിൻ ചുള്ളി പിക് വാനിൽ വിറകിന്റെ രൂപത്തിൽ കെട്ടുകളായി അടുക്കിവെച്ച് ഇതിനുള്ളിൽ തേക്കുതടി ഒളിപ്പിച്ച് ചെക്പോസ്റ്റ് കടത്തുകയായിരുന്നു. നാല് പ്രാവശ്യമായി ഇവിടെ നിന്ന് തടികൾ കടന്ന് പോയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലെ തടി മില്ലിൽ ഇത് ഇറക്കി എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇവിടെ നിന്ന് കടത്തിയ തേക്കിൻ തടികളും പിക് അപ് വാനും വനപാലകർ പിടിച്ചെടുത്തിട്ടുണ്ട്. വിറക് വിൽക്കുന്ന കടയിൽ നിന്ന് വാങ്ങിയ റബ്ബറിൻ വിറകുകൾ ഉപയോഗിച്ച് കൃത്യം നടത്തിയതിന് ശേഷം ഇത് തിരികെ കടയിൽ എത്തിക്കുകയും ചെയ്തു.
സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഫയർ വാച്ചർക്കും ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞു. എന്നാൽ വനംവകുപ്പ് ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ പുനലൂർ ഫ്ലൈയിംഗ് സ്‌ക്വാഡ് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തുകയും സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി സംഭവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പൾസർ ബൈക്കും മലപ്പുറം ജില്ലയിലെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.