റാന്നി: അത്തിക്കയത്തിന് സമീപം നാറാണംമൂഴി ഭാഗത്ത് പമ്പയാറിനോടു ചേർന്ന് പുലിയെ കണ്ടതായി അഭ്യൂഹം. അത്തിക്കയം – പെരുനാട് റോഡിൽ നാറാണംമൂഴി ഓർത്തഡോക്സ് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ ഇരുചക്ര വാഹനത്തിലെത്തിവരാണ് റോഡിൽ നിന്നും നദീ ഭാഗത്തേക്ക് പുലി പോകുന്നതായി കണ്ടത്. യാത്രക്കാർ വേഗം അവിടെ നിന്ന് മാറുകയായിരുന്നെന്ന് പറയുന്നു.
രാവിലെ നടക്കാനിറങ്ങിയവരോടു ഇവര്‍ വിവരം പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവിടെ പ്രധാന റോഡിനോടു ചേർന്ന് വീടുകൾ ഉണ്ടെങ്കിലും മറ്റു സ്ഥലങ്ങള്‍ തോട്ടം മേഖലയായ ബഥനിമലയും, മുണ്ടൻമലയുമാണ്. ഇതിനു പിന്‍വശം ശബരിമല കാടുകളുടെ ഭാഗമാണ്. ഇവിടെ ളാഹ വഴി പുലിയും മറ്റു കാട്ടുമൃഗങ്ങളും ജനവാസ മേഖലയിലേക്കെത്താനുള്ള സാധ്യതയേറെയാണ്. പെരുന്തേനരുവി വനത്തോടു ചേർന്ന പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ കാട്ടാനയുടെയും പുലിയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യമുള്ളതിനാൽ ജനങ്ങൾ ഭയാശങ്കയിലാണ്.
പെരുന്തേനരുവി വനമേഖലയിലും സമീപ പ്രദേശമായ എരുമേലിയിലെ ജനവാസ മേഖലയോടു ചേർന്നും അടുത്തിടെ കാട്ടുപോത്തിനെ കാണാനിടയായും ജനങ്ങളുടെ ഭയം വർദ്ധിപ്പിച്ചിട്ടുണ്ട്. കുരുമ്പൻ മൂഴിയിൽ അടുത്ത ദിവസം വളർത്തു നായകളെയും ആടിനെയും പുലിയെന്നു സംശയിക്കുന്ന ജീവി പിടിച്ചിരുന്നു. ഇപ്പോൾ നാറാണംമൂഴി, അത്തിക്കയം ജനവാസ മേഖലയോടു ചേർന്ന് പുലിയെ കണ്ടതായുള്ള വാർത്തയും നാട്ടുകാരെ ഭയത്തിലാഴ്തിയിരിക്കുകയാണ് . പുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് കരികുളം വനം സ്റ്റേഷനിലെ വനപാലകര്‍ പരിശോധന നടത്തി. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വനമേഖലകളിലെ ജലസ്രോതസുകള്‍ വരണ്ടതോടെ വന്യജീവികള്‍ വെള്ളം കുടിക്കാനായി എത്തിയതാവുമെന്നും കരുതുന്നു. വനമേഖലയോടു ചേര്‍ന്നു കാണാറുള്ള വള്ളിപുലിയാവുമെന്നും നിഗമനം ഉണ്ട്.