ചെന്നൈ: ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍ വിക്ഷേപണത്തിന് സജ്ജമാകുന്നു. ഉപഗ്രഹം ജിഎസ്എല്‍വി-എഫ് 16 റോക്കറ്റില്‍ ഘടിപ്പിച്ച് വിക്ഷേപണത്തറയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ശനിയാഴ്ച പുറത്തുവിട്ടു. ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാനദൗത്യം. ഇന്ത്യയുടെ ഐഎസ്ആര്‍ഒയും അമേരിക്കയുടെ നാസയും സംയുക്തമായിനടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്.
ജൂലായ് 30-ന് വൈകിട്ട് 5.40-നാണ് നിസാറിനെയും വഹിച്ച് ജിഎസ്എല്‍വി കുതിക്കുക. ഭൂമിയില്‍നിന്ന് 743 കിലോമീറ്റര്‍ അകലെയുള്ള സൗരസ്ഥിര ഭ്രമണപഥത്തിലൂടെയാണ് 2392 കിലോഗ്രാം ഭാരമുള്ള നിസാര്‍ ഭ്രമണംചെയ്യുക. ഭൗമോപരിതലത്തിലെ ഓരോസ്ഥലത്തിന്റെയും വിവരങ്ങള്‍ 12 ദിവത്തെ ഇടവേളയില്‍ രേഖപ്പെടുത്താന്‍ നിസാറിലെ നിരീക്ഷണ ഉപകരണങ്ങള്‍ക്ക് കഴിയും. ലോകത്തുതന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹവിക്ഷേപണങ്ങളിലൊന്നാണ് നിസാറിന്റേത്. 150 കോടി ഡോളറാ(13,000 കോടി രൂപ)ണ് ചെലവ്. ഇതില്‍ 788 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്.





























