കടലുണ്ടി : കാതങ്ങൾ താണ്ടി വിരുന്നെത്തുന്ന ദേശാടനപ്പക്ഷികൾ കടലുണ്ടി പക്ഷി സങ്കേതത്തിൽ നിന്ന് അകലുന്നതായി പഠനം. ദേശാടനപക്ഷികളുടെ പറുദീസയായ പുഴയോരം, അഴിമുഖം എന്നിവിടങ്ങളിലെ മലിനീകരണവും ബോട്ടുകളുടെ പാർക്കിങ്ങുമെല്ലാം പക്ഷികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നു.
പുഴയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്, അറവു മാലിന്യം, പക്ഷി സങ്കേതത്തിലെ ചെളിത്തിട്ടകളിൽ വന്നടിയുന്ന കടൽ പൂഴിയുമെല്ലാം ദേശാടനപ്പക്ഷികളുടെ നിലനിൽപ്പിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ഇക്കാരണത്താൽ പക്ഷികളുടെ വരവിൽ വൻകുറവാണ് കടലുണ്ടി പക്ഷി സങ്കേതത്തിൽ രേഖപ്പെടുത്തുന്നത്. സെപ്റ്റംബർ ആദ്യവാരത്തിനുശേഷമാണ് ദേശാടനപക്ഷികൾ സങ്കേതത്തിലെത്തുന്നത്. ഏതാനും വർഷങ്ങൾക്കുമുമ്പ് 88 മുതൽ നൂറ് ഇനം വരെ പക്ഷികൾ ഇവിടെയെത്തിയിരുന്നതായി നിരീക്ഷകർ പറയുന്നു. യൂറോപ്പ്, സൈബീരിയ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പക്ഷികളും ഇവിടെയെത്താറുണ്ട്.
പ്രമുഖ പക്ഷി നിരീക്ഷകനായ ഡോ. സാലിം അലിയുടെ ബേർഡ്സ് ഓഫ് കേരളയിൽ പരാമർശിക്കുന്ന പത്തിലധികം പക്ഷികളെ കടലുണ്ടി പക്ഷിസങ്കേതത്തിൽനിന്ന് കണ്ടെത്തിയിരുന്നു. ഗ്രേറ്റ് ഹോട്ട്, ക്ലോബ്പ്ലോവർ, പവിഴക്കാലി, ചോരക്കാലി, പച്ചക്കാലി, വാൾകൊക്കൻ, കാട കൊക്കകൾ, മണൽ കോഴികൾ, ടേൺസ്റ്റോൺ, ഷാർബേർഡ്സ്, ഡൺലീൻ, പെരുമുണ്ടി, ചാരമുണ്ടി, ചിന്നമുണ്ടി, കടലുണ്ടി ആള തുടങ്ങി നൂറ്കണക്കിന് പക്ഷികളായിരുന്നു കടലുണ്ടി പക്ഷിസങ്കേതത്തിലെ അതിഥികളായി എത്താറുള്ളത്.





























