വാഷിങ്ടൺ: റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ബ്രസീൽ, ചൈന എന്നീ രാജ്യങ്ങൾക്കും മുന്നറിയിപ്പുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെ വിളിച്ച് റഷ്യ-യുക്രൈൻ സമാധാന ചർച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പറയണമെന്നും ഈ മൂന്ന് രാജ്യങ്ങളോടും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അറിയിച്ചു. യുഎസ് സെനറ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമർശം. 50 ദിവസത്തിനുള്ളിൽ റഷ്യ-യുക്രൈൻ സമാധാനക്കരാറുണ്ടായില്ലെങ്കിൽ റഷ്യൻ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് മേൽ 100 ശതമാനം നികുതി ചുമത്തുമെന്നും ഉക്രൈനിന് പുതിയ ആയുധങ്ങൾ നൽകുമെന്നും ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് മാർക്ക് റുട്ടെയുടെ പ്രഖ്യാപനം.
മൂന്ന് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് നിർത്തുന്നത് നന്നായിരിക്കും. ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിച്ചേക്കാമെന്നും റുട്ടെ പറഞ്ഞു. ‘അതുകൊണ്ട് ദയവായി വ്‌ളാദിമിർ പുതിനെ ഫോണിൽ വിളിച്ച് സമാധാന ചർച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് പറയുന്നത്. അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യക്കും ചൈനക്കും വലിയ തിരിച്ചടിയാകും’-റുട്ടെ പറഞ്ഞു. 50 ദിവസത്തിനകം സമാധാനക്കരാർ കൊണ്ടുവരണമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ യുഎസ് സെനറ്റർ തോം ടില്ലിസ് പ്രകീർത്തിച്ചു. എന്നാൽ 50 ദിവസമെന്ന കാലതാമസം ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ 50 ദിവസത്തിനുള്ളിൽ പുതിൻ യുദ്ധം ജയിക്കാനോ, കൊലപാതകങ്ങൾ നടത്തി കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കി വിലപേശലിന് ശ്രമിക്കാനോ ശ്രമിച്ചേക്കാമെന്നാണ് അദ്ദേഹം ആശങ്കപ്പെട്ടത്. ഈ ദിവസങ്ങളിൽ എന്തു ചെയ്താലും അതൊന്നും വിലപേശലിനായി പരിഗണിക്കില്ലെന്ന് പറയണം. സമാധാന ചർച്ചകളിൽ ഉക്രൈനിന് സാധ്യമായ ഏറ്റവും മികച്ച സ്ഥാനം ഉറപ്പാക്കുന്നതിന് യൂറോപ്പ് പണം കണ്ടെത്തുമെന്നും റുട്ടെ വ്യക്തമാക്കി.





























