പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തകരുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയ ആൻ തോമസ് പോലീസിന് മൊഴി നൽകി. ഇവരുടെ പേരിൽ നാല് അക്കൗണ്ടുകൾ ഉള്ളതായും പോലീസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക തട്ടിപ്പിലും എൽ എൽ പി കമ്പനി രൂപീകരണത്തിലും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും റിയ ആൻ തോമസ്, റീബ എന്നിവർക്ക് താരതമ്യേന കുറഞ്ഞ പങ്കാളിത്തമാണ് കണക്കാക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടന്ന നീക്കങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളതായും പോലീസ് പറഞ്ഞു.
പോപ്പുലർ ഫിനാൻസും 2017 നു ശേഷം രൂപീകരിച്ച മറ്റു സ്ഥാപനങ്ങളും തകരുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും പ്രതീക്ഷകൾ ബാക്കി ഇല്ലാതിരുന്ന ഘട്ടത്തിലാണ് മറ്റു മാർഗങ്ങൾ തേടിയതും മുങ്ങാൻ പദ്ധതി തയ്യാറാക്കിയതെന്നുമാണ് റിയ പോലീസിന് മൊഴി നൽകിയത്.
ഇവരുടെ പേരിൽ വിവിധ ദേശസാൽകൃത ബാങ്കുകളിൽ നാലു അക്കൗണ്ടുകളുണ്ട്. ഫ്രീസ് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ അവശേഷിക്കുന്ന തുകയുടെ കണക്കെടുത്ത് വരികയാണ്. പോലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്യപ്പെട്ട പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയെ സമീപിക്കും.






























