ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും വിവാദങ്ങൾക്കിടയാക്കിയതുമായ ‘അടിയന്തരാവസ്ഥ’ ഇനി ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കും പഠനവിഷയമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരിച്ച എൻസിഇആർടി 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെ ആദ്യമായി ഹൈസ്‌കൂൾ തല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. മുൻപ് പന്ത്രണ്ടാം ക്ലാസ് രാഷ്ട്രീയശാസ്ത്ര പാഠഭാഗങ്ങളിൽ മാത്രം പരാമർശിച്ചിരുന്ന ഈ വിഷയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 51 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്. ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് പാർട്ട് 1’ എന്ന പുതിയ പാഠപുസ്തകത്തിലെ ആറാം അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിശദീകരണം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നിർണായകവും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടങ്ങളിലൊന്നായാണ് ഈ കാലഘട്ടത്തെ പുസ്തകം അവതരിപ്പിക്കുന്നത്. 1970-കളുടെ തുടക്കത്തിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ അതൃപ്തി വർദ്ധിച്ചതായും അതിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയർന്നുവന്നതായും പാഠഭാഗം വിശദീകരിക്കുന്നു. ‘ആഭ്യന്തര അസ്വസ്ഥത’ ചൂണ്ടിക്കാട്ടി 1975 ജൂണിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നാണ് പുസ്തകത്തിലെ പരാമർശം.





























