ന്യൂഡല്‍ഹി: നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതി ചോദ്യം ചെയ്തും സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും 2 വര്‍ഷം മുമ്പ് രംഗത്തുവന്ന തിരുത്തല്‍വാദി സംഘം (ജി 23) മല്ലികാര്‍ജുന്‍ ഖര്‍ഗെയെ പിന്തുണച്ചത് കോണ്‍ഗ്രസില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചു. സംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂരിനെ കൈവിട്ടാണ് ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍ സിങ് ഹൂഡ, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ ഖര്‍ഗെയ്ക്കൊപ്പം നിന്നത്.
തെരഞ്ഞെടുപ്പ് ഒഴിവാക്കി അഭിപ്രായ ഐക്യത്തിലൂടെ പ്രസിഡന്റിനെ കണ്ടെത്തണമെന്ന് തിവാരി പറഞ്ഞതും ശ്രദ്ധേയമായി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടുയര്‍ത്തി രൂപം കൊണ്ട സംഘമാണ് ഒത്തുതീര്‍പ്പ് മതിയെന്നു പറഞ്ഞ് മലക്കംമറിഞ്ഞത്. തുടക്കത്തില്‍ 23 പേരുണ്ടായിരുന്ന സംഘം കപില്‍ സിബല്‍, ഗുലാം നബി ആസാദ് എന്നിവര്‍ പാര്‍ട്ടി വിട്ടതോടെ ദുര്‍ബലമായിരുന്നു. വിരലിലെണ്ണാവുന്നവര്‍ മാത്രമായി ചുരുങ്ങിയെങ്കിലും ജി 23 എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. ജി 23 സംഘത്തിന്റെയാളല്ല, എല്ലാവരുടെയും പ്രതിനിധിയാണെന്ന് വ്യക്തമാക്കിയാണ് തരൂര്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെങ്കില്‍ സ്ഥാനാര്‍ഥിയാകുന്നത് തിവാരി മുന്‍പ് പരിഗണിച്ചിരുന്നു. അദ്ദേഹം പിന്നോക്കം പോയി.
ദയനീയമായി തോല്‍ക്കേണ്ടി വരുമെന്നും മത്സരിക്കരുതെന്നും പറഞ്ഞ് ഏതാനും ദിവസം മുമ്പ് തിവാരി തരൂരിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്ന് തരൂര്‍ പ്രതികരിച്ചു. ദിഗ്‍വിജയ് സിങ്ങിനെ സ്ഥാനാര്‍ഥിയാക്കാന്‍ പിന്നാലെ ഹൈക്കമാന്‍ഡ് നീക്കം നടത്തിയത് ജി 23 സംഘത്തെ അസ്വസ്ഥരാക്കി. സംഘത്തില്‍ പലരും ദിഗ്‍വിജയിന്റെ ശത്രുപക്ഷത്താണ്. അദ്ദേഹമല്ലാതെ മറ്റാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കാമെന്ന് അവര്‍ നേതൃത്വത്തെ അറിയിച്ചു. നേതൃത്വം ഖര്‍ഗെയെ മുന്നോട്ടുവച്ച് ജി 23 സംഘത്തിന്റെ പിന്തുണയുറപ്പാക്കി.




























