കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. എടത്തല സ്വദേശി സജിത്ത് ശ്യാമിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയെ സജിത്ത് സഹായിച്ചെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ കേസിലെ മറ്റൊരു പ്രതി സാബിത്ത് നാസര്‍ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് സജിത്ത് ശ്യാമിനെ പിടികൂടിയത്. അവയവകടത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തതും സജിത്ത് എന്ന് പോലീസ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി സജിത്തിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
അവയവ കടത്ത് കേസിലെ പ്രതി സാബിത്ത് നാസറിനെ ഇന്നും ചോദ്യം ചെയ്തു. ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്തത്. സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പോലീസ് മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പോലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പോലീസിന് വിട്ടു കൊടുത്തിട്ടുള്ളത്. രാജ്യാന്തര അവയവ കടത്ത് കേസിലെ മുഖ്യ പ്രതി സാബിത്ത് നാസർ ഇടനിലക്കാരൻ അല്ല കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങൾക്ക് പുറമെ ദില്ലിയിൽ നിന്നും ഇയാൾ ഇറാനിലേക്ക് അവയവ കച്ചവടത്തിനായി ആളുകളെ എത്തിച്ചു. ഇക്കാര്യത്തിനായി ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ തെളിവുകളും മൊബൈൽ ഫോണിൽ നിന്ന് കിട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.