നെടുങ്കണ്ടം : ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി പച്ചടി തോട്ടുവാക്കട പൊന്നിട്ടയിൽ സജിയുടെ (43) വീടിന് സമീപം രണ്ടാം ദിവസവും മണ്ണ് മാറ്റി പരിശോധന. എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും (73) സജി കൊലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന സംശയത്തിലായിരുന്നു പരിശോധന. എന്നാൽ ഒന്നും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ പത്തോടെ തുടങ്ങിയ പരിശോധന മൂന്നര വരെ നീണ്ടു. വീടിന്റെ സെപ്ടിക് ടാങ്കും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചു. പോലീസ് നായയെയും സ്ഥലത്ത് എത്തിച്ചിരുന്നു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ അഞ്ചടിയോളം ആഴത്തിൽ അസ്ഥിക്കഷ്ണവും ജീർണിച്ച വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. എന്നാൽ അസ്ഥിക്കഷ്ണം മനുഷ്യന്റേത് അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
കൂടാതെ ഇതിന് സമീപത്തായി പശുവിന്റേതെന്ന് കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. ഇവ കൂടുതൽ പരിശോധനയ്ക്കായി മാറ്റി. മുമ്പ് കാലിത്തൊഴുത്തും ചാണകക്കുഴിയും ഉണ്ടായിരുന്ന ഭാഗത്ത് നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങളിൽ അസ്വഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സജിയെ ശനിയാഴ്ച വൈകിട്ട് നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്റ്റ്‌റേറ്റ് കോടതിയിൽ ഹാജരാക്കി.






























