ചെന്നൈ : തമിഴ് സിനിമാതാരം സൂര്യ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണയുമായി ആരാധകരും തമിഴ് ജനതയും. സൂര്യയ്ക്ക് പിന്തുണ അറിയിക്കുന്ന TNStandWithSurya എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. തന്റെ ട്വിറ്റര്‍ പേജിലൂടെ നീറ്റ് പരീക്ഷ നടത്തുന്ന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് സൂര്യ രംഗത്തെത്തിയത്. പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ മൂന്നു വിദ്യാര്‍ർത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു പരീക്ഷ നടത്തിപ്പിനെതിരെ ശക്തമായ എതിര്‍പ്പുമായി താരം രംഗത്തെത്തിയത്.
ഇത്തരം പരീക്ഷകളെ ‘മനുനീതി’ പരീക്ഷകളെന്നാണ് വിളിക്കേണ്ടതെന്നും ബഹിഷ്‌കരിക്കേണ്ടവയാണെന്നും സൂര്യ പറഞ്ഞു. എല്ലാവരും ഭയപ്പെടുന്ന മഹാമാരിക്കാലത്താണ് വിദ്യാർത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനായി പരീക്ഷ എഴുതേണ്ടി വരുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കുന്നു. സര്‍ക്കാര്‍ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കണം. പാവപ്പെട്ട കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസ്സിലാകാതെയാണ് ഇവിടെ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്നതെന്നും സൂര്യ പറഞ്ഞു. പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ കോടതിയേയും സൂര്യ വിമര്‍ശിച്ചു. കോവിഡ് കാലത്ത് ജീവനില്‍ ഭയമുള്ളതിനാല്‍ ജഡ്ജികള്‍ നീതി നടപ്പാക്കുന്നതു പോലും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്.
പിന്നെങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ നിര്‍ഭയരായി പരീക്ഷയില്‍ പങ്കെടുക്കണമെന്ന് വിധിക്കാനാവുക എന്നാണ് കോടതിയെ ഉദ്ദേശിച്ച് സൂര്യ ചോദിച്ചു. സൂര്യയുടെ ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സൂര്യയുടെ വാക്കുകള്‍ കോടതിയെ അധിക്ഷേപിക്കുന്നതുനു തുല്യമാണെന്നും അത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ്യയെ ചോദ്യം ചെയ്യുന്നതാണെന്നുമാണ് ജസ്റ്റിസ് സുബ്രഹ്മണ്യത്തിന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.