ദില്ലി : നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഈ വര്‍ഷത്തെ പ്രവേശനത്തിന് മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപ എന്നത് അംഗീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതി ഈ വര്‍ഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ട എന്നാണ് ശുപാര്‍ശ ചെയ്തതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എട്ട് ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറുണ്ടോ എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചത്. ഒബിസി ക്രമീലെയറിന്റെ സാമ്പത്തിക സംവരണത്തിന് ഒരേ മാനദണ്ഡം എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചിരുന്നു. നാല് ആഴ്ചത്തെ സാവകാശം ചോദിച്ച കേന്ദ്രം ഇതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയിലും മാറ്റം വേണ്ടെന്നതടക്കം 90 പേജുള്ള റിപ്പോർട്ടാണ് സമിതി തയ്യാറാക്കിയത്.
മുന്നാക്ക സംവരണത്തിൽ തീരുമാനം ആകുന്നത് വരെ മെഡിക്കൽ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പിജി പ്രവേശനം വൈകിയതോടെ റെസിഡന്‍റ് ഡോക്ടർമാരുടെ വലിയ പ്രതിഷേധത്തിനാണ് ദില്ലിയും കേരളവുമെല്ലാം സാക്ഷ്യം വഹിച്ചത്.