ആംസ്റ്റർഡാം: നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ ഇന്ത്യയ്ക്ക് തിരികെ നൽകി നെതർലൻഡ്സ്. 11-ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലുള്ള ചെമ്പോലകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നെതർലൻഡ്സ് ഇന്ത്യയ്ക്ക് കൈമാറിയത്. കേന്ദ്രസർക്കാരിൻ്റെ വർഷങ്ങൾ നീണ്ട നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് നെതർലൻഡ്‌സിൽ ‘ലൈഡൻ പ്ലേറ്റുകൾ’എന്നറിയപ്പെടുന്ന ‘ആനൈമംഗലം ചെമ്പോലകൾ’ നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തിരികെ നൽകിയത്.
ചെമ്പോലകളുടെ കൈമാറ്റം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിൻ്റെ സൂചനയാണ്. എല്ലാ ഇന്ത്യക്കാർക്കും അങ്ങേയറ്റം സന്തോഷം നൽകുന്ന നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ചോള കാലഘട്ടത്തിലെ ചെമ്പോലകൾ നെതർലൻഡ്‌സിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതായി പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും മനോഹരമായ ഭാഷകളിലൊന്നായ തമിഴിലുള്ള എഴുത്തുകളാണ് 21 വലിയ ഫലകങ്ങളും 3 ചെറിയ ഫലകങ്ങളും അടങ്ങുന്ന ഈ ചോള ചെമ്പോലകളിൽ ഭൂരിഭാഗവുമുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.






























