തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ശിശുജനന നിരക്ക് കുത്തനെ കുറഞ്ഞു. 10 കൊല്ലത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ ജനന നിരക്കാണിതെന്ന് തദ്ദേശഭരണവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനന റെജിസ്‌ട്രേഷനെ ആധാരമാക്കിയാണ് ഇക്കാര്യം പരിശോധിച്ചത്. 2021ലെ ജനനനിരക്ക് നാല് ലക്ഷത്തിന് താഴെയാണ്. 2020നും 21നും ഇടയില്‍ ജനനനിരക്ക് 71,000ത്തോളം കുറത്തു.
എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ ജനനനിരക്ക് കുറഞ്ഞു. ഇവിടെ 2020ല്‍ 26,190 കുഞ്ഞുങ്ങളും 21ല്‍ 27,751 കുട്ടികളും പിറന്നു. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയി രിക്കുന്നത്. 18ഉം, കണ്ണൂരില്‍ 22ഉം കോഴിക്കോട് 26ഉം ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ അയ്യായിരം മുതല്‍ ആറായിരം വരെ കുറവുണ്ടായി.
താമസിച്ച് ചെയ്ത ജനന രജിസ്‌ട്രേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് കിയോസ്‌കുകള്‍ വഴിയാണ് ജനന റെജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇതിലൂടെയാണ് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് ഉറപ്പാക്കുന്നത്. കുട്ടി ജനിച്ച് 21 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് നിയമം. അതിന് ശേഷം രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ വളരെ കുറവായിരിക്കുമെന്ന് സംസ്ഥാന ജനന-മരണ രജിസ്ട്രാര്‍ ഓഫീസര്‍ ത്രേസ്യാമ്മ ആന്റണി പറഞ്ഞു.
കോവിഡ് കാരണമാണ് ജനനനിരക്ക് കുറഞ്ഞതെന്ന് ദേശീയ ആരോഗ്യമിഷനിലെ ശിശുവിഭാഗം അധികൃതര്‍ അറിയിച്ചു. കോവിഡ് കാലത്തെ ഗര്‍ഭധാരണത്തെ കുറിച്ച് പലര്‍ക്കും ആശങ്കകളുണ്ട്. രണ്ടാം തരംഗത്തില്‍ ഗര്‍ഭിണികളുടെ മരണനിരക്ക് ഉയര്‍ന്നു- ആലപ്പുഴ മെഡികല്‍ കോളജിലെ ഗൈനകോളജി പ്രൊഫസര്‍ ഡോ.ജയശ്രീ വാമനന്‍ പറഞ്ഞു.