വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിനാൽ, നിരവധി തരത്തിലുള്ള ചതിക്കുഴികളും ഇത്തരം പ്ലാറ്റ്ഫോമുകളിൽ ഒളിഞ്ഞിരിക്കാറുണ്ട്. ഇത്തവണ വാട്സ്ആപ്പ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് വീരന്മാർ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ആളുകൾക്ക് കോൾ ലഭിക്കുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഇന്റർനാഷണൽ കോളുകളായതിനാൽ, കോളിന്റെ ഉത്ഭവം ഏത് രാജ്യത്ത് നിന്നാണെന്നതിൽ അവ്യക്തത തുടരുന്നുണ്ട്.
പ്രധാനമായും എത്യോപ്യ (+251), ഇൻഡോനേഷ്യ (+62), മലേഷ്യ (+60), കെനിയ (+254), വിയറ്റ്നാം (+84) തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് കോളുകൾ ലഭിക്കുന്നത്. ഇതിലൂടെ സ്വകാര്യ വിവരങ്ങൾ അടക്കമുള്ളവ തട്ടിപ്പുകാർക്ക് സ്വന്തമാക്കാൻ കഴിയുന്നതാണ്. അതിനാൽ,
ഇത്തരം അജ്ഞാത കോളുകളോട് പ്രതികരിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകൾ ആരംഭിക്കുന്നത്. വിശ്വസനീയമായ രീതിയിൽ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിച്ച ശേഷം ഉപഭോക്താക്കളെ തട്ടിപ്പിന്റെ വലയിലേക്ക് വീഴ്ത്തുന്നതാണ് ഇവരുടെ രീതി.