വാഹനങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നത് സഞ്ചരിക്കാനാണ്. എന്നാല്‍ ഇപ്പോഴത്തെ തലമുറയ്ക്ക് വാഹനങ്ങള്‍ അഭ്യാസങ്ങള്‍ കാണിക്കാനാണ്. ബൈക്ക് എന്ന് പറയുന്നത് തന്നെ അവര്‍ക്ക് ലഹരിയാണ്. ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന പരസ്യങ്ങളും കൂടി ആയപ്പോള്‍ പിന്നെ പറയേണ്ടല്ലോ. മിക്ക മാധ്യമങ്ങളെല്ലാം റോഡുകളിലുള്ള അഭ്യാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്നാണ് 2019 ജനുവരിയിലെ സുപ്രീംകോടതി വിധി. വാഹനത്തിന്‍റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ പാടില്ല എന്നാണ് നിയമം. വണ്ടിയുടെ നീളം കൂട്ടുക , വലിപ്പം കുറക്കുക, ഉയരം വർധിപ്പിക്കുക, വീതിയേറിയ ടയർ, ഉയർന്ന അലോയ്വീലുകൾ, തീവ്രതകൂടിയ ലൈറ്റ്, കാതടപ്പിക്കുന്ന ഹോൺ എന്നിവയെല്ലാം നിയമവിരുദ്ധം തന്നെ.
കൂടാതെ ബൈക്കുകളിൽ ഹാൻഡിൽ, സൈലൻസർ, ലൈറ്റുകൾ തുടങ്ങിയവ മാറ്റുന്നതും മറ്റു മോഡിഫിക്കേഷനുകളും കുറ്റകരം തന്നെയാണ്. എന്നാല്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഫ്രീക്കന്മാരുടെ സഞ്ചാരം. റോഡുകളില്‍ ബൈക്ക് കൊണ്ട് ചിത്രം വരയ്ക്കുക, ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തുക തുടങ്ങി ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുക. ഇതെല്ലാം വീഡിയോ ആക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക ഇതൊക്കെയാണ് ഇവരുടെ ഹോബി.
ഇത്തരത്തില്‍ ബൈക്ക് അഭ്യാസം കാണിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഒരാളെ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചിരുന്നു. നമ്പര്‍ പ്ലേറ്റ് ഇല്ലാതെയായിരുന്നു റോഡില്‍ അഭ്യാസം. തിരുവനന്തപുരം കാരേറ്റില്‍ നിന്നാണ് ബൈക്ക് പിടിച്ചെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ തെളിവായി സ്വീകരിച്ചുകൊണ്ടാണ് നടപടി. കിളിമാനൂര്‍ സ്വദേശി അഭിലാഷ് വിജയന്‍റെബൈക്കാണ് പിടികൂടിയത്.
കാരേറ്റ്, കിളിമാനൂര്‍ പ്രദേശങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നവരെ പിടികൂടാനായി കാത്തു നിന്നിരുന്നു. അങ്ങനെ കാരേറ്റില്‍ കാത്തുനിന്ന ഉദ്യോഗസ്ഥര്‍ക്കു മുന്നിലേക്ക് ബൈക്ക് എത്തുകയായിരുന്നു. ബൈക്ക് ഓടിച്ചയാളെ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളെ പോലീസിന് കൈമാറി. ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഭിലാഷിന്റെ സുഹൃത്തുക്കളാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് വിവരം. ഈ കാരോട് പ്രദേശത്താണ് എതിര്‍ദിശയില്‍ എത്തിയ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ച സംഭവമുണ്ടായത്.
ഫ്രീക്കന്മാരുടെ റോഡിലെ അഭ്യാസം ബൈക്ക് ഓടിക്കുന്ന ആളുകള്‍ക്ക് മാത്രമല്ല റോഡില്‍ കൂടി കാല്‍നട യാത്രയായി പോകുന്നവര്‍ക്കും ഭീഷണിയാണ്. ഒരു മുന്തിയ ബൈക്കും ഒരു ആഡ്രോയിഡ് മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത ചെറുപ്പക്കാർ ഇന്ന് കുറവാണെന്ന് തന്നെ പറയാം. ഇവര്‍ പൊതുനിരത്തുകളില്‍ കാട്ടിക്കൂട്ടുന്ന ബൈക്ക് അഭ്യാസങ്ങള്‍ അവരുടെ കഴിവായ് ബുദ്ധിയുള്ളവർ ഒരിക്കലും കാണില്ല. അതൊരു സാമൂഹിക വിപത്താണ്.
കാതടപ്പിക്കുന്ന ശബ്ദത്തോടെ പാഞ്ഞുവരുന്ന ബൈക്കുകാരെ പേടിച്ച് റോഡിലിറങ്ങാൻ ആളുകള്‍ ഭയപ്പെടുകയാണ്. റോഡ് കൈയടക്കി 150 കി.മീറ്റർ വരെ വേഗതയിലാണ് ബൈക്കിലെ അഭ്യാസ പ്രകടനങ്ങൾ. ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ച് കൂട്ടുകാരുമായി മത്സരിച്ചാണ് മിക്കപ്പോഴും ഇവര്‍ ബൈക്കിൽ പായുന്നത്. റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ബൈക്കിലെ പ്രകടനങ്ങൾ. ബൈക്ക് അഭ്യാസികൾ കാരണം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വഴിയിലൂടെ പോകാൻ ഭീതിയാണ്. നമ്പര്‍ പ്ലേറ്റില്ലാതെയാണ് ഇവര്‍ അഭ്യാസത്തിനിറങ്ങുന്നത് എന്ന് മറ്റൊരു സത്യം.
കാറില്‍ ഒരു സ്റ്റിക്കര്‍ പോലും ഒട്ടിക്കാന്‍ പാടില്ലെന്ന നിയമം ഉള്ള നാട്ടില്‍ ബൈക്കിലെ അഭ്യാസങ്ങള്‍ക്ക് വേണ്ട നടപടി എടുക്കാത്തത് ചിന്തിക്കേണ്ട കാര്യമാണ്. അന്നന്ന ത്തേക്കുള്ള വക കണ്ടെത്താന്‍ പാട് പെടുന്നവന് ഒരു ദിവസം ഹെല്‍മെറ്റ് മറന്നാല്‍ പിഴ അടയ്ക്കേണ്ടി വരും. അല്ലെങ്കില്‍ പിടിച്ചു വാങ്ങിക്കും. എന്നാല്‍ ഇതേ പോലീസുകാര്‍ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ബൈക്ക് റാലിക്കും മറ്റും പ്രോട്ടക്ഷന്‍ നല്‍കാന്‍ പോകും. ഈ റാലികളില്‍ ഹെല്‍മെറ്റ് വെക്കാത്തവര്‍ക്ക് പിഴ അടയ്ക്കുകയും വേണ്ട. എല്ലാവര്‍ക്കും തുല്യ നിയമം ആണെന്ന് വാ തോരാതെ പറഞ്ഞാല്‍ പോരാ. ഇടയ്ക്ക് ഒന്ന് പ്രവര്‍ത്തിക്കുകയും ആകാം.
വിദഗ്‌ധരുടെ അഭിപ്രായത്തിൽ 95 ശതമാനം അപകടങ്ങളും നടക്കുന്നത് വാഹനം ഓടിക്കുന്നവരുടെ അനാസ്ഥമൂലമാണ്. അഞ്ചുശതമാനം അപകടങ്ങളേ റോഡിന്‍റെ ശോചനീയാവസ്ഥമൂലവും കാല്നടയത്രക്കാരുടെ അശ്രദ്ധ മൂലവും ഉണ്ടാകുന്നുള്ളൂ. പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവതലമുറയാണ് റോഡപകടംമൂലം അധികവും മരിക്കുന്നത്.
പൊതു നിരത്തുകളില്‍ക്കൂടി നാടുംകാടും ഇളക്കി പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ബൈക്ക് പറപ്പിക്കുന്ന ശബ്‌ദം ഓരോ പൗരന്‍റെയും ചെവിക്ക് അലോസരമല്ലാതെ ഒരിമ്പവും നല്‌കുന്നില്ല. അതിനെ സാമൂഹിക വിരുദ്ധതയെന്നേ പറയാന്‍ കഴിയൂ. തിരക്കുള്ള റോഡുകളില്‍ വലിയ വാഹനങ്ങള്‍ ചീറിപ്പായുന്നതിന്നിടയിലൂടെ എല്ലാ ട്രാഫിക് നിയമങ്ങളും കാറ്റില്‍ പറത്തി ആവേശത്തില്‍ കാണിക്കുന്ന മുടിനാരിഴ ഭാഗ്യപരീക്ഷണങ്ങളില്‍ പലപ്പോഴും ഇരയാകേണ്ടി വരുന്നത് പാവങ്ങളാണ്.
ശിക്ഷാ നടപടികളില്‍ കാലോചിതമായ മാറ്റം വരണം വാഹനങ്ങള്‍ അശ്രദ്ധമായും അമിതവേഗതയിലും ഉപയോഗിച്ചതിന്‍റെ ഫലമായി ഒരു വ്യക്തിക്ക് ഗുരുതരമായ പരിക്ക് പറ്റുന്നതിന് ഇടയായാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റവാളിക്ക് 2,000/- രൂപ പിഴയോ രണ്ടു വര്‍ഷം തടവോ ആണ് ശിക്ഷയായി ബന്ധപ്പെട്ട കോടതി വിധിക്കുന്നത്. സംസ്ഥാനത്തുണ്ടാകുന്ന വാഹന അപകടങ്ങളില്‍ 90% കുറ്റവാളികളും നിസ്സാരമായ ഈ പിഴ തുകയൊടുക്കി രക്ഷപെടുന്നതായാണ് കണ്ടുവരുന്നത്.
പക്ഷേ ഇന്ന് കേരളത്തെ പോലയുള്ള ഒരു സംസ്ഥാനത്ത് വാഹനം ഉപയോഗിക്കുന്നവരുടെയും അതുവഴി തൊഴില്‍ തേടുന്നവരുടെയും പ്രതിദിനവരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ ആയിരമോ രണ്ടായിരമോ പിഴ ശിക്ഷയെന്നത് ഒരു ശിക്ഷയായി കുറ്റം ചെയ്തവര്‍ക്ക് അനുഭവപ്പെടുമെന്ന് തോന്നുന്നില്ല. റോഡിലെ ബൈക്ക് യാത്രികരുടെ അമിതവേഗതയും അസാന്മാർഗിക പ്രവർത്തനങ്ങളും തടയാൻ പോലീസും മോട്ടോർ വാഹനവകുപ്പും സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കണം.
































