തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്‍റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോ/നിയമാവലി ഉൾപ്പെടുത്തിയ പ്രൊപ്പോസൽ കെഎസ്ആർടിസി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. പ്രൊപ്പോസൽ വിശദമായി പരിശോധിച്ച് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നോമിനേറ്റ് ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും, അതുസംബന്ധിച്ച വ്യവസ്ഥ ബൈലോയിൽ ഉൾപ്പെടുത്തണമെന്നുമുള്ള നിബന്ധനയോടെ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അനുമതിയും നിയമാവലിക്കുള്ള അംഗീകാരവും നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രാദേശിക എംഎൽഎ അധ്യക്ഷത വഹിക്കുന്ന ഈ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയിൽ പ്രാദേശിക ലോക്സഭാംഗം അല്ലെങ്കിൽ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷൻ ( പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, കോർപ്പറേഷൻ മേയർ) ഡിപ്പോ സ്ഥിതിചെയ്യുന്ന വാർഡ് മെമ്പർ, നിയമസഭയിൽ പ്രാധിനിത്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സി എം ഡി നാമനിർദ്ദേശം ചെയ്യുന്ന കെഎസ്ആർടിസിയുടെ ഒരു ഉദ്യോഗസ്ഥൻ, എന്നിവർ അംഗങ്ങളായിരിക്കും. എംഎൽഎയുടെ അഭാവത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. യൂണിറ്റ് ഓഫീസർ ആയിരിക്കും കൺവീനർ. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഷെഡ്യൂൾ ബാങ്കിൽ കൺവീനരുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരിൽ അക്കൗണ്ട് തുറക്കും. പണമായോ ഫർണിച്ചർ മുതലായ വസ്തുക്കളായോ ഉള്ള പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ്, സിഎസ്ആർ തുക എന്നിവ സ്വീകരിക്കും. കോർപ്പറേഷൻ സമയാസമയം അനുവദിക്കുന്ന പരിധിക്കുള്ളിൽ നിർമ്മാണ / അറ്റകുറ്റപ്പണികൾ കമ്മിറ്റിക്ക് ഏറ്റെടുക്കാം. വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുൻപാകെ സമർപ്പിക്കുകയും വേണം.






























