കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്ത്. എസ്‌വൈഎസ് കാന്തപുരം വിഭാഗവും ജമാഅത്തെ ഇസ്‌ലാമിയുമാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പുതിയ മദ്യനയത്തില്‍ നിന്നും പിന്നോട്ട് പോകണമെന്നാണ് സംഘടകളുടെ ആവശ്യം.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം തികച്ചും ആശങ്കാജനകമാണെന്ന് എസ്‌വൈഎസ് ദേശീയ പ്രസിഡൻ്റ്
ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി അഭിപ്രായപ്പെട്ടു. ഓപ്പറേഷൻ തൂഫാൻ അടക്കമുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ ലഹരികൾക്കെതിരെ ശക്തമായ ബോധവത്ക്കരണവും നിയമനടപടികളും ഒരു ഭാഗത്ത് പുരോഗമിക്കുന്ന അതേ സമയത്തു തന്നെ, മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വർദ്ധിപ്പിക്കാൻ വഴിയൊരുക്കുന്ന ഇത്തരം നയങ്ങൾ സ്വീകരിക്കുന്നത് ആത്മാർത്ഥമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നതാണെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചതിലൂടെ കേരളീയ സമൂഹത്തിൽ മദ്യ ഉപഭോഗത്തിൻ്റെ സാധ്യത വർധിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി മുജീബ് റഹ്മാനും പറഞ്ഞു.
മദ്യ ഉപഭോഗം കുറക്കുമെന്ന യുഡിഎഫ് നയത്തിന് വിരുദ്ധമായ നിലപാടാണ് സർക്കാർ ഇതിലൂടെ കൈക്കൊണ്ടിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം സുലഭമാകുന്നതിലൂടെ ലഹരിയുടെ പുതിയ ലോകത്തേക്ക് വാതിൽ തുറക്കുകയാണ് സർക്കാർ ചെയ്യുന്നത്. ബജറ്റിലെ ഈ നിർദേശം ലഹരിക്കെതിരെ സർക്കാർ തന്നെ നടത്തുന്ന പോരാട്ടത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക എന്നും അതിനാൽ ഈ തീരുമാനത്തിൽ നിന്നും സർക്കാർ പൂർണമായും പിൻവാങ്ങണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇന്നും സഭ പ്രക്ഷുബ്ധമായിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് ഇന്ന് അനുമതി നല്‍കിയിരുന്നില്ല. ബജറ്റ് ചര്‍ച്ചയ്ക്കിടെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെയ്ക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. കെ എൻ ബാലഗോപാല്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബജറ്റ് ചര്‍ച്ച ഇന്നും നാളെയും കൊണ്ടേ പൂര്‍ത്തിയാകൂവെന്നും ശേഷം മാത്രമെ മറ്റുനടപടികളിലേക്ക് കടക്കാന്‍ കഴിയൂവെന്നും സ്പീക്കര്‍ അറിയിച്ചത്.






























