തിരുവനന്തപുരം : ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും വികാസവും മുൻകൂട്ടി നിർണയിക്കാനും അംഗവൈകല്യം ഉൾപ്പെടെയുള്ളവ കണ്ടെത്തിയാൽ പരിഹാരം നിർദേശിക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ പദ്ധതി വരുന്നു. തിരുവനന്തപുരം ചൈൽഡ് ഡവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്എടി ഗൈനക്കോളജി വിഭാഗവും എൻഎച്ച്എമ്മും ചേർന്ന് നടപ്പിലാക്കുന്ന ശ്രദ്ധ എന്ന പേരിലുള്ള പദ്ധതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ഹൈ എൻഡ് അൾട്രാ സൗണ്ട് മെഷീൻ, രക്തം അനാലിസിസ് ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ തുടങ്ങിയവയുൾപ്പെടെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സിഡിസിയിൽ ശ്രദ്ധ പദ്ധതി സജ്ജമാക്കിയിരിക്കുന്നത്.
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമോ ക്രോമസോമിലെ തകരാർ മൂലമോ ഉണ്ടാകാവുന്ന മാരകവും അല്ലാത്തതുമായ പ്രശ്‌നങ്ങൾ കണ്ടുപിടിക്കാനാകും. കുട്ടിയുടെ വളർച്ച നിരീക്ഷിക്കുന്നതിനും പ്രസവ സമയം മുൻകൂട്ടി നിർണയിക്കാനുമാകും. ഭാവിയിലുണ്ടാകുന്ന ന്യൂറോ ഡവലപ്‌മെന്റൽ ഡിസെബിലിറ്റിയുടെ പ്രധാന കാരണം തൂക്കം കുറഞ്ഞ കുട്ടികൾ ഉണ്ടാവുന്നതാണ്. മാസം തികയാതെയും തൂക്കം കുറഞ്ഞും കുട്ടികൾ ജനിക്കാനുള്ള സാധ്യത അറിയാനും ഒരു പരിധിവരെ തടയാനും ഇതിലൂടെ കഴിയും.
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും വികാസവും അംഗ വൈകല്യമുൾപ്പെടെയുള്ള രോഗങ്ങളും മുൻകൂട്ടിയും കൃത്യതയോടെയും നിർണയിക്കുകയും ചികിത്സ നൽകുകയും ചെയ്യുക, ഡോക്ടർമാർക്കു പരിശീലനം നൽകുക, ഗർഭസ്ഥശിശു ചികിത്സാരംഗത്തെ നൂതന മാറ്റങ്ങളുൾക്കൊള്ളുന്ന ചികിത്സാ പദ്ധതി മുഴുവൻ സമയവും ക്രമേണ മറ്റു സ്ഥലങ്ങളിലും ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ മുഖ്യപ്രഭാഷണം നടത്തി. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, സിഡിസി ഡയറക്ടർ ഡോ. ബാബു ജോർജ്, സ്ഥാപക ഡയറക്ടർ ഡോ. എം.കെ.സി. നായർ എന്നിവർ പ്രസംഗിച്ചു.