റാന്നി : കെ.എസ്.ആർ.ടി.സി ബസ്സുകളിൽ യാത്ര ചെയ്യുന്നവരുടെ വിവരശേഖരണം കൂടുതൽ കൃത്യമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരം നിലവിൽ വന്നു. ബസ്സിൽ കയറുന്ന യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇനി മുതൽ ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്തും. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലെയും ബസ്സുകളിൽ പുതിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ വഴി ഈ സംവിധാനം ഇന്ന് മുതൽ പ്രവർത്തനസജ്ജമായി. യാത്രക്കാരുടെ കൃത്യമായ കണക്കുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്‌മെന്റ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഒരു റൂട്ടിൽ എത്ര സ്ത്രീകൾ, എത്ര പുരുഷന്മാർ യാത്ര ചെയ്യുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങൾ കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ സ്ത്രീകൾക്കും കുട്ടികൾക്കും നൽകുന്ന വിവിധ ആനുകൂല്യങ്ങളുടെയും കൺസെഷനുകളുടെയും കൃത്യമായ വിനിയോഗം ഇതിലൂടെ വിലയിരുത്താം. യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായി കൂടുതൽ ബസ്സുകൾ അനുവദിക്കുന്നതിനും റൂട്ടുകൾ പുനഃക്രമീകരിക്കുന്നതിനും ഈ ഡാറ്റ ഉപകരിക്കും. കണ്ടക്ടർ ടിക്കറ്റ് നൽകുമ്പോൾ തന്നെ യാത്രക്കാരന്റെ ലിംഗഭേദം മെഷീനിൽ സെലക്ട് ചെയ്യണം.
ടിക്കറ്റിൽ ഈ വിവരം പ്രത്യേകം രേഖപ്പെടുത്തും. ഇതിനായി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായിക്കഴിഞ്ഞു.യാത്രക്കാരുടെ യാത്രാ രീതികൾ പഠിക്കാനും അതനുസരിച്ച് സർവീസുകൾ മെച്ചപ്പെടുത്താനും ഈ പുതിയ സംവിധാനം സഹായിക്കും. ഇതിലൂടെ വകുപ്പിന് കൂടുതൽ വ്യക്തമായ ഡാറ്റ ശേഖരിക്കാൻ സാധിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ഈ മാറ്റം കണ്ടക്ടർമാരുടെ ജോലിഭാരത്തിൽ വലിയ മാറ്റമുണ്ടാക്കില്ലെങ്കിലും, ആദ്യഘട്ടത്തിൽ ടിക്കറ്റ് നൽകുന്ന വേഗതയെ നേരിയ രീതിയിൽ ബാധിച്ചു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഈ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






























