ആലത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാതകളുടെ ഉയരത്തിൽ നിർണായക മാറ്റങ്ങളുമായി ദേശീയപാത അതോറിറ്റി. ഇനിമുതൽ പുതിയ അടിപ്പാതകൾക്ക് കുറഞ്ഞത് നാല് മീറ്റർ ഉയരം നിർബന്ധമാക്കാനാണ് തീരുമാനം. മൂന്ന് മീറ്റർ മാത്രം ഉയരമുള്ള അടിപ്പാതകൾ ഗതാഗതത്തിന് പ്രായോഗികമല്ലെന്നും വലിയ വാഹനങ്ങൾക്ക് തടസ്സമാകുന്നുവെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് ഈ മാറ്റം. പുതിയ മാനദണ്ഡം നിലവിൽ വന്നാൽ ബസുകൾക്കും ടോറസ് ലോറികൾക്കും അടിപ്പാതകളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ സാധിക്കും. സാധാരണയായി ഇത്തരം വാഹനങ്ങൾക്ക് 3.8 മീറ്റർ വരെ ഉയരമുണ്ടാകുന്നതിനാൽ നാല് മീറ്റർ ഉയരമുള്ള അടിപ്പാതകൾ ഏറെ സഹായകരമാകും.
ഒരേ സ്ഥലത്ത് രണ്ട് അടിപ്പാതകൾ വരുമ്പോൾ പാതയുടെ ചെരിവ് ക്രമീകരിക്കുന്നതിനായി ഒന്നിന് നാല് മീറ്ററും മറ്റൊന്നിന് 3.5 മീറ്ററും ഉയരം നിശ്ചയിക്കും. എന്നാൽ 3.5 മീറ്ററിൽ താഴെയുള്ള ഉയരം ഇനി അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പുതിയ അടിപ്പാതകൾക്കും 12 മീറ്റർ വീതിയും ഉണ്ടായിരിക്കും. ആലത്തൂർ മേഖലയിലെ കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ, വാണിയമ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നാല് മീറ്റർ ഉയരമുള്ള അടിപ്പാതകളാണ് നിർമ്മിക്കുന്നത്. ജനങ്ങളുടെ ആവശ്യപ്രകാരം വാനൂരിൽ നിർമിക്കുന്ന അടിപ്പാതയ്ക്ക് 3.5 മീറ്റർ ഉയരം നൽകും. അടുത്ത 25 വർഷത്തെ ഗതാഗത വളർച്ച കണക്കിലെടുത്താണ് പാതകളുടെ രൂപകൽപ്പന. അപകടങ്ങളോ അറ്റകുറ്റപ്പണികളോ ഉണ്ടായാൽ വലിയ വാഹനങ്ങളെ വഴിതിരിച്ചുവിടാൻ ഇത്തരം ഉയരമുള്ള അടിപ്പാതകൾ അനിവാര്യമാണെന്നും അതോറിറ്റി വ്യക്തമാക്കി.





























