ബംഗളൂരു: ബംഗളൂരുവിനും ഗോവക്കും ഇടയിൽ പുതിയ വന്ദേഭാരത് എക്സ് പ്രസ്സ് സർവീസ്. ബെംഗളൂരുവിനും ഗോവയിലെ മഡ്‌ഗാവിനും ഇടയിലൂടെ ഓടുന്ന പുതിയ വന്ദേ ഭാരത് മംഗളൂരു വഴിയായിരിക്കും സർവീസ് നടത്തുക. സെമി-ഹൈസ്പീഡ് ട്രെയിൻ യാത്ര പൂർത്തിയാക്കാൻ ഏകദേശം 13 മണിക്കൂർ എടുക്കുമെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തീരദേശ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ, ഇത് സംബന്ധിച്ച് റെയിൽവേ ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചത്. ബോർഡ് നിർദേശം അംഗീകരിച്ചുകഴിഞ്ഞാൽ പുതിയ വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിരിക്കും.
മംഗളൂരു ജംഗ്ഷൻ, മംഗളൂരു സെൻട്രൽ എന്നി സ്റ്റേഷനുകളിൽ കയറാതെ പാഡിൽ ബൈപാസ് വഴിയായിരിക്കും ട്രെയിൻ കടന്നുപോകുന്നത്. മംഗളൂരുവിനെ ഒഴിവാക്കി സൗത്ത് വെസ്റ്റേൺ റെയിൽവെയെ നേരിട്ട് കൊങ്കൺ റെയിൽവേയുമായി ബന്ധിപ്പിക്കുന്ന പാതയാണ് പാഡിൽ ബൈപാസ്. ചിക്ക ബനവാരക്കും ഹസനും ഇടയിലുള്ള വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി വർധിപ്പിക്കാനും നിർദേശം ഉണ്ട്. സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിൽ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി വർദ്ധിപ്പിക്കാനും സൗത്ത് വെസ്റ്റേൺ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്.






























