അമേരിക്ക : ആർട്ടിക് പ്രദേശങ്ങളിലും മറ്റും മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന വൈറസുകൾ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രലോകം. ആർട്ടിക് പെർമാഫ്രോസ്റ്റ് ഉരുകുന്നത് മാരക വൈറസുകൾ പുറത്തുവരാനിടയാക്കാമെന്നും ഇത് ഒരുപക്ഷേ, ലോകത്ത് ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.ആഗോളതാപനം മൂലമുള്ള താപനില ഉയരുന്നതിനാൽ തണുത്തുറഞ്ഞ മഞ്ഞുപാളികൾ ക്രമാതീതമായി ഉരുകുന്നുണ്ട്. വർഷങ്ങളായി ഇവയിൽ തണുത്തുറഞ്ഞ് കിടക്കുന്ന വൈറസുകളുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകൾ നന്നായി മനസിലാക്കാൻ, 2022ൽ സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് കണ്ടെത്തിയ പുരാതന വൈറസ് സാമ്പിളുകളിൽ ചിലതിനെ ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചിരുന്നു.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെർമാഫ്രോസ്റ്റ് മണ്ണുമായി ഇടകലർന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകൾ പുറത്തെത്തുകയും ചെയ്യും. ഇത്തരം വൈറസുകൾ ഇതുവരെ കാര്യമായ ഭീഷണി ഉയർത്തിയിട്ടില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാൽ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.





























