ന്യൂഡൽഹി : ഡൽഹിയിലെ അരുണ ആസഫ് അലി സർക്കാർ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം സീനിയർ റെസിഡന്റ് ഡോ. സിമർപ്രീത് സിങ് ആനന്ദിനെ(35) ഡ്യൂട്ടി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് ലുധിയാന സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ സേവനമനുഷ്ഠിക്കുകയായിരുന്നു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ സിമർപ്രീത് സിങ് കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ സേവനം അനുഷ്ടിച്ചുവരികയായിരുന്നു. മുറിയിൽ നിന്ന് മൂന്നുപേജുള്ള ആത്മഹത്യക്കുറിപ്പും ഡയറിയും പോലീസ് കണ്ടെത്തി. സംഭവത്തിൽ സിവിൽ ലൈൻസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ നാലിന് രാത്രി എട്ട് മുതൽ അടുത്തദിവസം രാവിലെ എട്ട് വരെയായിരുന്നു ഡോ. ആനന്ദിന്റെ ഷിഫ്റ്റ്. രാവിലെ ഡ്യൂട്ടിറൂം അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ ബലമായി തുറന്നപ്പോഴാണ് ഡോക്ടറെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറുടെ ഇടത് കൈയിൽ കാനുല ഘടിപ്പിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രി ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയിലെ ടെക്‌നീഷ്യൻ കാനുല ഇട്ടതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.






























