തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന് തടയുമ്പോഴും പുതിയ വഴികൾ തേടുകയാണ് ലഹരിമാഫിയകൾ. ഇത്തവണത്തെ ഓണക്കാല സീസൺ മുതലെടുത്ത് വയനാട് ജില്ലയിലെ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ചു ലഹരി വിൽപന നടത്തുന്ന സംഘം സജീവമായിരിക്കുകയാണ്. തളിപ്പുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 2.229 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി വി.സി. സായൂജ് (36) എന്നയാളെ പിടിയിലായത്. ലഹരിമരുന്ന് വിൽപനയ്ക്കായി ഉപയോഗിച്ച മൊബൈൽ ഫോണും ലഹരിവിൽപനയിലൂടെ ലഭിച്ച 10,000 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. സ്പായിൽ മസാജ് ചെയ്യുന്നതിനെത്തുന്നവരെ ലക്ഷ്യമിട്ടാണ് ലഹരിവിൽപന.
മറ്റു ജില്ലകളിൽനിന്നുൾപ്പെടെയുള്ളവർ അടങ്ങിയ വൻ റാക്കറ്റാണ് ഇതിനു പിന്നിലുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. വൈത്തിരി, ബത്തേരി താലൂക്കുകളിലാണു കൂടുതൽ സ്പാ സെന്ററുകളുടെയും പ്രവർത്തനം. ജില്ലയിലെ ടൂറിസം മേഖലയിൽ കൂടുതൽ സ്പാ സെന്ററുകൾ ഉയരുന്നത് ഒട്ടേറെപ്പേർക്ക് ഉപജീവനമാർഗമാണ്. എന്നാൽ നിയമവിധേയമായും അനുമതികളോടെയും പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കുപോലും ചീത്തപ്പേരുണ്ടാക്കുന്ന തരത്തിലാണു ലഹരിസംഘങ്ങൾ വലയൊരുക്കുന്നത്.






























